തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്ന് വിവിധ വിഭാഗങ്ങളിലെ ദുരിതബാധിതർക്കായി ധനസഹായ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വെള്ളം കയറിയ വീടുകളിലെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10,000 രൂപ വീതം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൂർണമായും തകർന്ന വീടുകൾക്ക് 6 ലക്ഷം രൂപയും വീടും സ്ഥലവും പൂർണമായി നഷ്ടമായവർക്ക് 12 ലക്ഷം രൂപയും ധനസഹായമായി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 1,882 ഹെക്ടർ കൃഷിയിടത്തിൽ നാശനഷ്ടമുണ്ടായതായി വിലയിരുത്തിയിട്ടുണ്ട്. കാർഷിക മേഖലയിലെ നഷ്ടപരിഹാരത്തിനായി 6.44 കോടി രൂപ സർക്കാർ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ ഉറപ്പാക്കുമെന്നും നഷ്ടപരിഹാര വിതരണം എത്രയും വേഗം പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.




