ആലപ്പുഴ: കുട്ടനാട്ടിലെ രൂക്ഷമായ മഴക്കെടുതി സംബന്ധിച്ച് വിവരം അറിയിക്കാൻ മുഖ്യമന്ത്രി വി ഡി സതീശനെയും റവന്യൂ മന്ത്രി എ പി അനിൽകുമാറിനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ. ഇന്ന് രാവിലെ ഇരുവരെയും വിളിച്ചിരുന്നെങ്കിലും ഫോൺ ലഭിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“ജനങ്ങൾ എന്നോട് ചോദിക്കുന്നുണ്ട്. അവരോട് ഞാൻ കൂടെയുണ്ടെന്നാണ് പറയുന്നത്. പ്രളയസമയത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഒപ്പം കൊണ്ടുനടക്കാൻ കഴിയില്ല. റോഡിലൂടെയും വെള്ളത്തിലൂടെയും ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ട്,” റെജി ചെറിയാൻ പറഞ്ഞു.
കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും എംഎൽഎ വ്യക്തമാക്കി. തോട്ടപ്പള്ളി സ്പിൽവേയിലെ മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്നലെ പൊഴി മുറിക്കൽ നടക്കാതിരുന്നതിന്റെ കാരണം പരിശോധിക്കുമെന്നും റെജി ചെറിയാൻ പറഞ്ഞു. മെയ് മാസം മുതൽ താൻ പ്രദേശത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും അഞ്ച് പാലങ്ങളുടെ അടിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കുട്ടനാട് മുഴുവൻ വെള്ളത്തിലാണ്. എല്ലാവരുടെയും വീടുകളിൽ വെള്ളം കയറി. ഇപ്പോഴും ജലനിരപ്പ് ഉയരുകയാണ്. ഒരു തുള്ളി വെള്ളം പോലും ഇറങ്ങിയിട്ടില്ല,” എംഎൽഎ പറഞ്ഞു.
കർഷകരും കടുത്ത പ്രതിസന്ധിയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടനാട്ടിലെ തോടുകൾക്ക് നിലവിലെ വെള്ളത്തിന്റെ അളവ് താങ്ങാനുള്ള ശേഷിയില്ലെന്നും വർഷങ്ങളായി പായൽ നീക്കം ചെയ്യാത്തതിനാൽ ജലനിർഗമനം തടസ്സപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കുട്ടനാട്ടിലെ തോടുകളിൽ ഏകദേശം 30 വർഷമായി പായൽ നീക്കം ചെയ്തിട്ടില്ലെന്നും പല തോടുകളിലും വള്ളം പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും റെജി ചെറിയാൻ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറുന്ന സാഹചര്യമുണ്ടെന്നും കുട്ടനാട്ടിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.




