കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ അധ്യാപിക കീർത്തനയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
കീർത്തനയുടെ ഫോണിൽ നിന്ന് ലഹരി ഇടപാടുകളെക്കുറിച്ചുള്ള ചാറ്റുകളും ചിത്രങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. എൻഡിപിഎസ് കേസിലെ പ്രതികളുമായുള്ള സന്ദേശങ്ങളും ഫോണിലുണ്ടായിരുന്നുവെന്നാണ് വിവരം. കുട്ടികളെ ഉപയോഗിച്ച് ലഹരി വിൽപ്പന നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നു.
കേസിൽ കീർത്തനയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ, കേസിലെ പ്രതികൾ തമ്മിൽ ലക്ഷക്കണക്കിന് രൂപയുടെ ഗൂഗിൾ പേ ഇടപാടുകൾ നടന്നതായി പറയുന്നുണ്ട്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണി വരെയാണ് കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഈ കേസിൽ കീർത്തന ഉൾപ്പെടെ മൂന്ന് അധ്യാപികമാരും ജിജിൽ, സഫ്വാൻ എന്നീ യുവാക്കളുമാണ് അറസ്റ്റിലായത്.
ലഹരി വാങ്ങിയവർ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ച ശേഷമാണ് എംഡിഎംഎ ലഭിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. വയനാട് സ്വദേശിയായ 22-കാരനാണ് കേസിലെ പ്രധാന കണ്ണിയെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
പ്രതികളും വയനാട് സ്വദേശിയും തമ്മിൽ പണമിടപാടുകൾ നടന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒടുവിൽ അറസ്റ്റിലായ കണ്ണൂർ ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി ബോയുമായ ജിജിൽ മുഖേനയും അധ്യാപികമാർ വയനാട് സ്വദേശിക്ക് പണം നൽകിയതായി പൊലീസ് സൂചിപ്പിച്ചു. അന്വേഷണം തുടരുകയാണ്.











