ഇസ്ലാമാബാദ്: നിരോധിത ഭീകരസംഘടനയായ ലഷ്‌കറെ തയ്ബയുടെ മുതിർന്ന കമാൻഡറെ ഇസ്ലാമാബാദിലെ പള്ളിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഖാരി സയീദ് അബ്ദുൽ അസീസാണ് മരിച്ചത്.
പ്രാർഥനയ്ക്കായി പള്ളിയിലെത്തുന്നതിന് മുമ്പ് ഖാരി സയീദ് ഒരു റെസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ ഏത് റെസ്റ്റോറന്റിലാണ് ഭക്ഷണം കഴിച്ചതെന്ന് വ്യക്തമല്ല. ഭക്ഷണശേഷം പള്ളിയിലെത്തിയ ഇയാൾ കവാടത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ മരണം സംഭവിച്ചു. മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ജമ്മു കശ്മീരിലെ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്ന ലഷ്‌കറെ തയ്ബയുടെ വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു ഖാരി സയീദ് എന്നാണ് റിപ്പോർട്ട്.
ലഷ്‌കറെ തയ്ബയിലെ 30ഓളം അംഗങ്ങളെ കഴിഞ്ഞ ഏതാനും വർഷത്തിനിടെ ‘അജ്ഞാതരായ ആളുകൾ’ കൊലപ്പെടുത്തിയെന്ന അവകാശവാദം സംഘടനയിലെ പ്രമുഖ ഭീകരനായ റിസ്വാൻ ഹനീഫ് ഉന്നയിച്ച് ദിവസങ്ങൾക്കുള്ളിലാണ് കമാൻഡറുടെ ദുരൂഹമരണം.
2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ലഷ്‌കറെ തയ്ബയിലെ നിരവധി അംഗങ്ങൾ കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടെ പാകിസ്താനിലെയും പാക് അധീന ജമ്മു കശ്മീരിലെയും വിവിധ പ്രദേശങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിസ്വാൻ ഹനീഫ് അവകാശപ്പെട്ടത്.
പെഷവാർ, കറാച്ചി, റാവൽപിണ്ടി, റാവലക്കോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളിലായി 30ലേറെ ലഷ്‌കറെ തയ്ബ അംഗങ്ങൾ ‘അജ്ഞാതരായ വ്യക്തികളുടെ’ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഇയാൾ അവകാശപ്പെട്ടു.




