തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
നാളെ മുതൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ സൂചന. അതേസമയം, ഇന്ന് (ഓഗസ്റ്റ് 9) നാളെയും (ഓഗസ്റ്റ് 10) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും ചില്ലകൾ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കാറ്റും മഴയും ശക്തമാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്.
വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കണം. പൊതുസ്ഥലങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ എന്നിവയും സുരക്ഷിതമാക്കണം.
കാറ്റ് ശക്തമാകുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടുകയും അവയുടെ സമീപത്ത് നിൽക്കുന്നത് ഒഴിവാക്കുകയും വേണം. ടെറസിലും നിൽക്കരുത്. ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം.
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. അപകടം ശ്രദ്ധയിൽപ്പെട്ടാൽ കെഎസ്ഇബി കൺട്രോൾ റൂമിൽ 1912 എന്ന നമ്പറിലോ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 1077 എന്ന നമ്പറിലോ വിവരം അറിയിക്കണം.
വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിനായി പൊതുജനങ്ങൾ നേരിട്ട് ഇടപെടരുതെന്നും കാറ്റും മഴയും അവസാനിച്ചതിന് ശേഷം മാത്രമേ അറ്റകുറ്റപ്പണികൾ നടത്താവൂവെന്നും അധികൃതർ അറിയിച്ചു.
പത്രം, പാൽ വിതരണക്കാർ ഉൾപ്പെടെ അതിരാവിലെ ജോലിക്കിറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. നിർമാണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരും കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തിവെച്ച് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും നിർദേശം.




