കൊച്ചി: ഡോ. എം.കെ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഗുരുതര വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. ഉദ്യോഗസ്ഥനെതിരെ അന്വേഷണം മാത്രം നടത്തിയാൽ മതിയോ എന്നും കോടതി ചോദിച്ചു.
‘അച്ചടക്ക നടപടി എന്തെന്ന് കോടതിയെ പഠിപ്പിക്കരുത്. അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ നന്നായി അറിയാം. ഈ പണി തുടങ്ങിയിട്ട് കുറച്ചായി’ എന്ന് ജസ്റ്റിസ് ബദറുദ്ദീൻ പരാമർശിച്ചു. ഡിവൈഎസ്പിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് സർക്കാർ തന്നെ സമ്മതിക്കുന്ന സാഹചര്യത്തിൽ ആദ്യം ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്നും കോടതി നിരീക്ഷിച്ചു.
ഡിവൈഎസ്പിക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സസ്പെൻഡ് ചെയ്യാമെന്നും സർക്കാർ വ്യക്തമാക്കി. നടപടിക്രമങ്ങൾ പാലിക്കാതെ തീരുമാനം എടുത്താൽ അത് ചോദ്യം ചെയ്യപ്പെടാമെന്നും സർക്കാർ വാദിച്ചു.
എന്നാൽ ഇതിനെ കോടതി വിമർശിച്ചു. പ്രതിയെ അറസ്റ്റ് ചെയ്താലും കോടതി ജാമ്യം നൽകുമെന്നതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നതിന് തുല്യമാണ് സർക്കാരിന്റെ നിലപാടെന്ന് കോടതി പറഞ്ഞു. കോടതി തീരുമാനിക്കുന്ന കാര്യത്തിൽ സർക്കാരിന് ആശങ്കപ്പെടേണ്ടതെന്താണെന്നും കോടതി ചോദിച്ചു.
സർക്കാരിന്റെ ജോലി നടപടിയെടുക്കുകയാണെന്നും അത് ചെയ്യണമെന്നും കോടതി വ്യക്തമാക്കി. ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ആദ്യം നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. നടപടി ചോദ്യം ചെയ്യേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥനാണെന്നും തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും കോടതി പറഞ്ഞു.
നിധിൻ രാജ് കേസിൽ ഡോ. എം.കെ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കെതിരെ നേരത്തെയും ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അറസ്റ്റിനുള്ള കാരണം വ്യക്തമാക്കാത്തത് നിയമവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥന് അറിയാമായിരുന്നുവെന്നും സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കേസിൽ ബന്ധമുണ്ടെന്നുമായിരുന്നു കോടതിയുടെ നേരത്തെയുള്ള നിരീക്ഷണം.
പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുന്ന തരത്തിൽ ഡിവൈഎസ്പി പഴുതൊരുക്കിയെന്നും അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അന്വേഷണം നടത്തണമെന്നും ഇല്ലെങ്കിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഡോ. എം.കെ. റാമിന്റെ കേസിൽ ഭരണകൂടത്തിന്റെ ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും കഴിഞ്ഞ 15 വർഷത്തിനിടെ കേട്ടുകേൾവിയില്ലാത്ത സംഭവമാണിതെന്നും കോടതി നേരത്തെ വിമർശിച്ചിരുന്നു.




