റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ ഹരാജിന് സമീപം മൂസ സനാഇയയിലെ സോഫ നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ നിരവധി ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിയാദിലെ ബംഗ്ലാദേശ് എംബസി സ്ഥിരീകരിച്ചു. മരിച്ചവരുടെ കൃത്യമായ എണ്ണം അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഞായറാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് ബംഗ്ലാദേശ് സ്വദേശികളായ 17 തൊഴിലാളികളാണ് നിർമാണശാലയ്ക്കുള്ളിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾ അപകടസമയത്ത് പുറത്തുപോയിരുന്നതിനാൽ രക്ഷപ്പെട്ടു. ബാക്കിയുള്ളവർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തതായാണ് വിവരം.
ഫാക്ടറിയുടെ മുൻവശത്താണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് കെട്ടിടത്തിന്റെ പ്രധാന വാതിലുകൾ അടഞ്ഞതോടെ അകത്തുണ്ടായിരുന്ന തൊഴിലാളികൾക്ക് പുറത്തുകടക്കാനായില്ല. സോഫ നിർമാണത്തിനായി സൂക്ഷിച്ചിരുന്ന തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളിലേക്ക് തീ അതിവേഗം പടർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.
വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സൗദി സിവിൽ ഡിഫൻസ് സംഘം രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ടവരെ ആശുപത്രികളിലേക്ക് മാറ്റിയതായും വിവരമുണ്ട്.
അപകടവിവരം ലഭിച്ചതിന് പിന്നാലെ ബംഗ്ലാദേശ് എംബസി പ്രതിനിധി സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ വ്യക്തിവിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനും മരണാനന്തര നടപടികൾ വേഗത്തിലാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
അപകടത്തിൽപ്പെട്ടവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനായി ബംഗ്ലാദേശ് സർക്കാരിന്റെ നിർദേശപ്രകാരം എംബസിയുടെ നേതൃത്വത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണ്.




