കൊച്ചി: തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി. തിരുവനന്തപുരം സെഷൻസ് കോടതി അനുവദിച്ച ജാമ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു.
കേസിലെ മറ്റ് 24 പ്രതികൾക്കും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയത്. മറ്റ് പ്രതികൾക്ക് ഏർപ്പെടുത്തിയ അതേ ജാമ്യവ്യവസ്ഥകൾ ഹരീഷ് കുമാറിനും ബാധകമാക്കി. ഇതോടെ സർക്കാരിന്റെ ഹർജി ഹൈക്കോടതി തീർപ്പാക്കി.
മെയ് 27നാണ് തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലുള്ള പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എട്ട് മണിക്കൂറോളം പരിശോധന നടത്തിയത്. പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായിരുന്നു പരിശോധന.
പരിശോധന പൂർത്തിയാക്കി ഇ.ഡി ഉദ്യോഗസ്ഥർ മടങ്ങുന്നതിനിടെ വാഹനങ്ങൾ തടഞ്ഞ് ആക്രമിച്ചെന്നാണ് കേസ്. സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് വാഹനങ്ങൾ ആക്രമിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.




