കോട്ടയം: വാഴക്കുളത്തുനിന്ന് കൈതച്ചക്ക കയറ്റി ഡൽഹിയിലേക്ക് പോകുകയായിരുന്ന ട്രക്ക് മുംബൈ-ഡൽഹി എക്സ്പ്രസ് ഹൈവേയിൽ ട്രെയിലർ ലോറിയുടെ പിന്നിലിടിച്ച് മലയാളി യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മോനിപ്പള്ളി ചീങ്കല്ലേൽ ആലുങ്കത്തടത്തിൽ സനീഷ് ജെ. നായർ (38) ആണ് മരിച്ചത്. കുമരകം ചക്രംപടി വടക്കേച്ചിറ സണ്ണിയുടെ മകൻ സുഭാഷ് (42) ആണ് പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്.
മധ്യപ്രദേശ്–രാജസ്ഥാൻ അതിർത്തിയിലെ മന്ദ്‌സോർ ഭാൻപുര മേഖലയിൽ ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. സനീഷും സുഭാഷും സഞ്ചരിച്ചിരുന്ന ട്രക്ക് ട്രെയിലർ ലോറിയുടെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. ട്രെയിലർ ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ട്രക്കിന്റെ മുൻഭാഗം പൂർണമായി തകർന്നു.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും പിന്നീട് എത്തിയ മലയാളി അസോസിയേഷൻ പ്രവർത്തകരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ സനീഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഭാഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.
സനീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം എംബാം ചെയ്ത് ഇൻഡോറിൽനിന്ന് വ്യാഴാഴ്ച (ഓഗസ്റ്റ് 14) നാട്ടിലെത്തിക്കും. സുഭാഷിനെയും വ്യാഴാഴ്ച തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ രാജസ്ഥാൻ പ്രതിനിധി സി.എസ്. ദിപുമോൻ, ലാൽ കെ. എബ്രഹാം, ടി.കെ. മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നത്.
പരേതനായ ജനാർദ്ദനന്റെയും വത്സലയുടെയും മകനാണ് സനീഷ്. ഭാര്യ അനിത. മക്കൾ ആദിൽ, അവന്തിക. സഹോദരൻ സനോജ് ജെ. നായർ. വർഷങ്ങളായി കൈതച്ചക്ക ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുമായി ഉത്തരേന്ത്യയിലേക്ക് ചരക്കുഗതാഗതം നടത്തിയിരുന്നയാളാണ് സനീഷ്.



