തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പരാമർശിക്കുന്നതും വിമർശിക്കുന്നതുമായ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ മെറ്റയോട് വിശദീകരണം തേടി കേരള പൊലീസ്. സൈബർ പൊലീസ് മെറ്റയ്ക്ക് കത്തയച്ചു.
മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പരാമർശിക്കുന്ന പ്രതിപക്ഷ നേതാവിന്റേതടക്കമുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും വാർത്തകളും നീക്കം ചെയ്തതിനെക്കുറിച്ചാണ് പൊലീസ് വിവരം തേടിയത്. മാധ്യമങ്ങളുടെ ഓൺലൈൻ പേജുകളിൽ പ്രസിദ്ധീകരിച്ച വാർത്തകളും മെറ്റ നീക്കം ചെയ്തതായി റിപ്പോർട്ടുണ്ട്. ഒരു മാധ്യമസ്ഥാപനത്തിന്റെ മാത്രം ഇരുപതോളം വാർത്താകാർഡുകൾ നീക്കം ചെയ്തതായും പറയുന്നു.
എന്നാൽ മാധ്യമ വാർത്തകൾ നീക്കം ചെയ്യാൻ മെറ്റയോട് സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വാർത്തകൾ നീക്കാൻ സർക്കാർ മെറ്റയെ സമീപിച്ചിട്ടില്ലെന്നും ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന് പരാതിയുണ്ടെങ്കിൽ സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, സർക്കാർ മാധ്യമ വിമർശനങ്ങളെ തടയാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോട് സർക്കാർ അസഹിഷ്ണുത കാണിക്കുകയാണെന്ന് പി എ മുഹമ്മദ് റിയാസ് ആരോപിച്ചു. സോഷ്യൽ മീഡിയയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് പി രാജീവും പറഞ്ഞു. ബിജെപി ഇതര സർക്കാർ മെറ്റ വഴി വാർത്തകൾ നീക്കാൻ ഇടപെട്ടതെങ്ങനെ എന്ന് എ എ റഹീം എംപിയും ചോദിച്ചു.
അതേസമയം, മെറ്റയ്ക്ക് പരാതി നൽകിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് വി ശിവദാസൻ എംപിയും ആവശ്യപ്പെട്ടു. സംഭവത്തിൽ മെറ്റയുടെ വിശദീകരണം ലഭിച്ച ശേഷമേ വാർത്തകൾ നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാകൂ.


