ഇടുക്കി: എഴുകുംവയലിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എഴുകുംവയൽ സ്വദേശി ആന്റണിയെയും ഭാര്യ വത്സമ്മയെയുമാണ് മകൻ അജീഷ് കുത്തിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
വത്സമ്മയെ കിടപ്പുമുറിയിൽ വച്ച് കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. ആന്റണിയുടെ വയറിലും നെഞ്ചിലും കുത്തേറ്റിരുന്നു. ഇരുവരുടെയും മരണം ഉറപ്പാക്കിയ ശേഷം പ്രതി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വിദേശത്തുള്ള ബന്ധുവായ വൈദികന് അയച്ചതായും പൊലീസ് പറഞ്ഞു. വൈദികൻ വിവരം എഴുകുംവയൽ ഇടവക വികാരിയെ അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് എത്തിയ നാട്ടുകാരോട് അജീഷ് വിചിത്രമായാണ് പ്രതികരിച്ചത്. ദൈവം വിളിച്ചതുകൊണ്ടാണ് അച്ഛനെയും അമ്മയെയും സ്വർഗത്തിലേക്ക് അയച്ചതെന്നാണ് പ്രതി പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
അജീഷ് നേരത്തെ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് വിവരം. ബന്ധുക്കൾ ഇടപെട്ട് ഇയാളെ ലഹരി വിമോചന കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. കൊലപാതകം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന ആന്റണിയുടെ അമ്മയെ പ്രതി ആക്രമിച്ചില്ല.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. അജീഷിന്റെ സഹോദരൻ വിദേശത്ത് ജോലി ചെയ്യുകയാണ്.


