ദോഹ: യുദ്ധവിമാനം തകർന്നതിനെ തുടർന്ന് മൂന്ന് ഇറാനിയൻ പൈലറ്റുമാരെ ഖത്തർ പിടികൂടിയതായി ഇറാൻ ആരോപിച്ചു. പൈലറ്റുമാരെ മോചിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഇറാൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബാഗർസാദെ അന്താരാഷ്ട്ര റെഡ് ക്രോസിന്റെ (ICRC) മേധാവിക്ക് കത്തയച്ചു. ജവാദ് സലേഹി, അബ്ദുൾ മജീദ് ദഷ്തിയൻ, ഇമ്രാൻ ബെഹ്റോഷിയൻ എന്നീ പൈലറ്റുമാരെ ആറ് മാസമായി ഖത്തർ തടങ്കലിൽ വെച്ചിരിക്കുകയാണെന്നാണ് കത്തിലെ ആരോപണം.
മാർച്ച് രണ്ടിന് നടന്ന സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട മറ്റൊരു പൈലറ്റ് മജീദ് ഖസേമിയുടെ മൃതദേഹം ഖത്തർ തിരികെ നൽകിയതായും ഇറാൻ അവകാശപ്പെട്ടു. ഖത്തറിലെ ഒരു സൈനിക താവളത്തിന് സമീപം വിമാനം തകർന്നതിനെ തുടർന്ന് പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയ മൂന്ന് പൈലറ്റുമാരെയാണ് ഖത്തർ പിടികൂടിയതെന്നാണ് ഇറാന്റെ വാദം.
എന്നാൽ ഇറാന്റെ ആരോപണം ഖത്തർ ശക്തമായി നിഷേധിച്ചു. പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തെന്ന അവകാശവാദത്തിൽ അടിസ്ഥാനമില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് ബിൻ മുഹമ്മദ് അൽ-അൻസാരി പറഞ്ഞു.
ഖത്തർ വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് വിമാനത്തിലെ പൈലറ്റുമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും ഖത്തർ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമപ്രകാരം രാജ്യത്തിന്റെ പ്രദേശം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും ഖത്തർ അറിയിച്ചു.
വിമാനത്തിൽ ഉണ്ടായിരുന്ന ഒരാളുടെ ഭൗതികാവശിഷ്ടങ്ങൾ കൈമാറുന്നതിനായി ഇറാനുമായി ഖത്തർ ബന്ധപ്പെട്ടിരുന്നു. തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അറിയുന്നതിനായി ഏപ്രിലിൽ ഇറാനിയൻ സംഘത്തെ ഖത്തറിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


