കൊച്ചി: കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടി ശക്തമാക്കി. എറണാകുളം ജില്ലയിൽ ഒൻപത് സ്ക്വാഡുകളായി നടത്തിയ പരിശോധനയിൽ 72 വാഹന ഉടമകൾക്കെതിരെ കേസെടുത്തു. നികുതിയിനത്തിൽ മാത്രം ഒരു കോടിയിലധികം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാഹന ഉടമകൾക്ക് നോട്ടീസ് നൽകി.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെ കളമശ്ശേരി, അങ്കമാലി, പെരുമ്പാവൂർ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു എൻഫോഴ്സ്മെന്റ് സംഘത്തിന്റെയും ഓഫീസ് സ്ക്വാഡിന്റെയും പരിശോധന. ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെങ്കിലും സർവീസ് നടത്തുന്ന സംസ്ഥാനങ്ങളിൽ ബാധകമായ റോഡ് നികുതി കൃത്യമായി അടയ്ക്കണമെന്നാണ് നിയമം. എന്നാൽ നിരവധി വാഹനങ്ങൾ ഇത് പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. പരിശോധന തുടരുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
നികുതി കുടിശ്ശികയ്ക്ക് പുറമേ നിരവധി നിയമലംഘനങ്ങൾ
നികുതി കുടിശ്ശികയ്ക്ക് പുറമേ മറ്റ് ഗതാഗത നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തി. അനധികൃത ചരക്കുനീക്കം, നിരോധിത എയർ ഹോൺ ഉപയോഗം, ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകളിലെ ക്രമക്കേടുകൾ, എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള അതിതീവ്ര ലൈറ്റുകളുടെ ഉപയോഗം തുടങ്ങിയവയാണ് കണ്ടെത്തിയത്.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജ് ചകിലത്തിന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. എറണാകുളം മധ്യമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സജി പ്രസാദ്, മൂവാറ്റുപുഴ ആർ.ടി.ഒ. ബി. ഷഫീഖ്, എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.


