ആലപ്പുഴ: കരുവാറ്റയിൽ വയോധികൻ ശിവൻകുട്ടിയുടെ മരണം കൊലപാതകമാണെന്ന് ആദ്യം തന്നെ മനസ്സിലായിരുന്നുവെന്ന് ആലപ്പുഴ എസ്.പി. ടി.കെ. വിഷ്ണുപ്രദീപ്. സംഭവത്തിൽ ബന്ധുക്കളോ അടുത്ത പരിചയക്കാരോ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം ആദ്യം മുതൽ വ്യാപിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വയോധികന്റെ ബന്ധുവായ 13കാരിയെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പൊലീസ് സംശയിച്ചിരുന്നു. പിന്നീട് പെൺകുട്ടിയുമായി ബന്ധമുള്ളവരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിയുന്നത്. പെൺകുട്ടിയുടെ കാമുകൻ ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതെന്നും എസ്.പി. പറഞ്ഞു.
സ്വർണവും പണവും അപഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികൾ ഓഗസ്റ്റ് 15ന് തന്നെ കരുവാറ്റയിലെത്തിയിരുന്നു. അന്നുരാത്രിയിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പെൺകുട്ടിക്ക് വീഡിയോ കോളിലൂടെ കാണിച്ചുകൊടുത്തതായും പൊലീസ് വ്യക്തമാക്കി.
വയോധികൻ തന്നോട് മോശമായി പെരുമാറിയിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മൊഴിയിലുള്ളതെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ ആവശ്യപ്രകാരമാണ് കാമുകനും സുഹൃത്തുക്കളും കരുവാറ്റയിലെത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.
കൊലപാതകത്തിനും തെളിവ് നശിപ്പിക്കുന്നതിനുമുള്ള രീതികൾ സിനിമകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതായും എസ്.പി. പറഞ്ഞു. കൊലപാതകത്തിന് ശേഷം കവർന്ന സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെത്തി. മോഷ്ടിച്ച സ്വർണത്തിൽ ഒരു മോതിരം മാത്രമാണ് കൊല്ലത്ത് വിൽപ്പന നടത്തിയത്. 16,000 രൂപയ്ക്കാണ് മോതിരം വിറ്റത്. ശേഷിച്ച സ്വർണവും പൊലീസ് വീണ്ടെടുത്തു.
കൊലപാതകം ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം പരിശോധിക്കും. പെൺകുട്ടിയെ കുടുംബത്തിലെ പ്രശ്നങ്ങൾ സ്വാധീനിച്ചിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതേസമയം, വയോധികന്റെ ബന്ധുവായ പെൺകുട്ടി നൽകിയ മൊഴിയിൽ ചില വൈരുധ്യങ്ങളുണ്ടെന്നും എസ്.പി. വ്യക്തമാക്കി.


