മലപ്പുറം: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ് പങ്കെടുത്ത പരിപാടി കാലിക്കറ്റ് സർവകലാശാലയിൽ സംഘടിപ്പിച്ചതിന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയതായി പരാതി. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും മുൻ ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ അഭിനന്ദിനെയാണ് പ്രതികാര നടപടിയുടെ ഭാഗമായി വൈസ് ചാൻസലർ പി. രവീന്ദ്രൻ പുറത്താക്കിയതെന്നാണ് ആരോപണം.
വിഷയത്തിൽ പ്രതികരണവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. സർക്കാർ സർവകലാശാലകളെ വൈസ് ചാൻസലർമാർ സ്വകാര്യ സ്വത്തുപോലെയാണ് കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സംഘപരിവാർ അനുകൂല നിലപാട് സർക്കാരും വകുപ്പ് മന്ത്രിയും തുടരുകയാണെന്നും സഞ്ജീവ് വിമർശിച്ചു. അഭിനന്ദിനെ തിരിച്ചെടുക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
അഭിനന്ദിനെ ക്യാമ്പസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കിയതായി കാണിച്ച് ഡിപ്പാർട്ട്‌മെന്റ് നോട്ടീസ് നൽകിയതായാണ് വിവരം. വൈസ് ചാൻസലർക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ പഠിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്ന് അഭിനന്ദ് പ്രതികരിച്ചു. എന്ത് നടപടി ഉണ്ടായാലും പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും വിദ്യാർഥികളെ പുറത്താക്കിയാൽ സമരങ്ങളുടെ ശക്തി കുറയ്ക്കാമെന്നത് വിസിയുടെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ് പങ്കെടുത്ത ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയൻ മാഗസിൻ പ്രകാശനം കാലിക്കറ്റ് സർവകലാശാലയിലെ ഇ.എം.എസ് സെമിനാർ കോംപ്ലക്‌സിൽ നടന്നത്. പരിപാടിക്കായി ഹാൾ അനുവദിക്കാത്തതിനെ തുടർന്ന് എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ വൈസ് ചാൻസലറെ ഉപരോധിച്ചിരുന്നു.
അടുത്ത മാസം നടക്കാനിരിക്കുന്ന കോൺവൊക്കേഷൻ ചൂണ്ടിക്കാട്ടിയാണ് യൂണിയൻ പരിപാടികൾക്ക് ഹാൾ അനുവദിക്കാതിരുന്നതെന്നാണ് എസ്എഫ്‌ഐയുടെ വിശദീകരണം. എന്നാൽ വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കിയതോടെ സർവകലാശാല ഹാൾ അനുവദിക്കാൻ നിർബന്ധിതമായെന്നാണ് സംഘടനയുടെ ആരോപണം.
തുടർന്ന് ഇന്നലെ രാത്രി ഹാളിൽ ഡിഎസ്‌യു മാഗസിൻ ‘ദജ്ജാൽ’ ഐഷി ഘോഷ് പ്രകാശനം ചെയ്തു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയതായി ആരോപണം ഉയർന്നിരിക്കുന്നത്. നടപടി സംബന്ധിച്ച് സർവകലാശാലയുടെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.











