കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുമുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷൻ കടകളിലൂടെയും സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെയും സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ഓണവിപണിയെക്കുറിച്ച് പൊതുജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിൽ നടക്കുന്ന സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിലേക്ക് വൈറ്റില ഹബ്ബിൽ നിന്ന് സർവീസ് നടത്തുന്ന രണ്ട് കെഎസ്ആർടിസി ലോഫ്ലോർ എസി ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു മന്ത്രി.
വൈറ്റില ഹബ്ബിൽ നിന്ന് കലൂർ ട്രേഡ് ഫെയറിലേക്ക് പൊതുജനങ്ങൾക്ക് സൗജന്യ യാത്ര ഒരുക്കുന്നതിനായി കെഎസ്ആർടിസിയുമായി സഹകരിച്ചാണ് പ്രത്യേക ബസ് സർവീസ് ആരംഭിച്ചത്. ട്രേഡ് ഫെയറിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സാധനങ്ങൾ വാങ്ങി മടങ്ങാനും ഈ സർവീസ് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് 13 ഇനം സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. സെപ്റ്റംബർ മാസത്തെ അലോട്ട്മെന്റ് ഓഗസ്റ്റിൽ തന്നെ ലഭ്യമാക്കിയതിലൂടെ 1,65,000 മെട്രിക് ടൺ അരി പൊതുവിപണിയിൽ എത്തിക്കാൻ കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.
എ.എ.വൈ വിഭാഗങ്ങൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ഉത്രാടം നാൾ വരെ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
സപ്ലൈകോ ഓണം ഫെയറുകളിലൂടെയും ഔട്ട്ലെറ്റുകളിലൂടെയും മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കി വിപണിയിലെ വിലനിലവാരം നിയന്ത്രിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ഒരുക്കിയ യാത്രാസൗകര്യങ്ങളും ഓണം ട്രേഡ് ഫെയറുകളും പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സപ്ലൈകോ എംഡി ജയകൃഷ്ണൻ വി.എം., ജനറൽ മാനേജർ ബിജു എം.യു., അഡീഷണൽ ജനറൽ മാനേജർ ദീപു എം.ആർ., കൊച്ചി കോർപ്പറേഷൻ കൗൺസിലർ വി.പി. ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


