ഹൈദരാബാദ്: വരുമാന സ്രോതസ്സുകളുമായി താരതമ്യം ചെയ്യുമ്പോൾ കണക്കിൽപ്പെടാത്ത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ തെലങ്കാനയിലെ റവന്യൂ ഉദ്യോഗസ്ഥനെതിരെ ആന്റി കറപ്ഷൻ ബ്യൂറോ (എസിബി) നടപടി. രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണം ആർഡിഒ ഓഫീസിലെ ഡിവിഷണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും തഹസിൽദാറുമായ ദേസാനി ശ്രീനിവാസ് റെഡ്ഡിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
വ്യാഴാഴ്ച ശ്രീനിവാസ് റെഡ്ഡിയുടെ വീടും ഓഫീസും ബന്ധുക്കളുടെയും അടുപ്പക്കാരുടെയും വീടുകളും ഉൾപ്പെടെ ഏഴ് കേന്ദ്രങ്ങളിൽ എസിബി സംഘം ഒരേസമയം പരിശോധന നടത്തി. ഔദ്യോഗിക രേഖകൾ പ്രകാരം ഏകദേശം 6.87 കോടി രൂപയുടെ സ്വത്താണ് പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ ഇവയുടെ വിപണി മൂല്യം 50 മുതൽ 60 കോടി രൂപ വരെ വരുമെന്നാണ് എസിബി അധികൃതരുടെ വിലയിരുത്തൽ.
കർമൻഘട്ടിലെ 2.63 കോടി രൂപ വിലമതിക്കുന്ന രണ്ട് റെസിഡൻഷ്യൽ ഫ്ലാറ്റുകൾ, സരൂർനഗറിലെ 1.61 കോടി രൂപ വിലമതിക്കുന്ന ആഡംബര അപ്പാർട്ട്മെന്റ് എന്നിവയും സ്വത്തുക്കളുടെ പട്ടികയിലുണ്ട്. 25.50 ലക്ഷം രൂപ വിലമതിക്കുന്ന 10 ഏക്കറിലധികം കാർഷിക ഭൂമിയും ഹൈദരാബാദിലും പരിസരപ്രദേശങ്ങളിലുമായി 62.84 ലക്ഷം രൂപ വിലമതിക്കുന്ന എട്ട് തുറന്ന പ്ലോട്ടുകളും കണ്ടെത്തി.
ബാലാപൂരിലെ ‘നരേന്ദ്ര ബാർ ആൻഡ് റെസ്റ്റോറന്റിൽ’ പങ്കാളിത്ത നിക്ഷേപമായി 86 ലക്ഷം രൂപയുടെ സ്വത്തും ഉദ്യോഗസ്ഥനുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. 5.85 ലക്ഷം രൂപ വിലമതിക്കുന്ന 680 ഗ്രാം സ്വർണാഭരണങ്ങൾ, 59 ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളും, 11 ലക്ഷം രൂപ വിലമതിക്കുന്ന വീട്ടുപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെയുള്ള സ്വത്തുക്കളും എസിബി കണക്കാക്കിയിട്ടുണ്ട്.
അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശ്രീനിവാസ് റെഡ്ഡിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തതായും ഹൈദരാബാദിലെ പ്രത്യേക എസിബി കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുമെന്നും അധികൃതർ അറിയിച്ചു.
ഇതിനുമുമ്പും ശ്രീനിവാസ് റെഡ്ഡിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് എസിബി കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2009 ഡിസംബറിൽ മഹേശ്വരം മണ്ഡലത്തിൽ മണ്ഡൽ റവന്യൂ ഇൻസ്പെക്ടറായി സേവനമനുഷ്ഠിക്കുമ്പോഴായിരുന്നു നടപടി. ഉദ്യോഗസ്ഥന്റെ കൂടുതൽ സ്വത്തുവകകളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് എസിബി അറിയിച്ചു.




