ന്യൂഡൽഹി: ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ പാരമ്പര്യവും ആദരവും സംരക്ഷിക്കുന്നത് സംബന്ധിച്ച് പ്രത്യേക പ്രമേയം പാസാക്കി ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗം. കോൺഗ്രസ് പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനത്തിനെതിരെ ബി.ജെ.പി രൂക്ഷ വിമർശനം ഉന്നയിച്ചു.
കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്ന് ആരോപിച്ച ബി.ജെ.പി, ദേശീയ ഗീതത്തെ വിഭജിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. വന്ദേമാതരത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ദേശീയതയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി രാജ്യവ്യാപകമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ വന്ദേമാതരത്തെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തമാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ദേശീയ ചിഹ്നങ്ങളെയും ദേശീയ ഗീതങ്ങളെയും ആദരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പുതിയ തീരുമാനങ്ങളിലേക്ക് കടക്കുന്നത്.


