ബെംഗളൂരു: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കുന്നത് കേരളത്തിന് വലിയ സാമ്പത്തിക തിരിച്ചടിയാകുമ്പോൾ കർണാടകയിലെ മൈസൂരു റെയിൽവേ ഡിവിഷന് നേട്ടമാകും. വിഭജനത്തോടെ മൈസൂരു ഡിവിഷന്റെ വാർഷിക വരുമാനത്തിൽ 500 മുതൽ 600 കോടി രൂപ വരെ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, പാലക്കാട് ഡിവിഷന് പ്രതിവർഷം ഏകദേശം 1100 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും.
പാലക്കാട് ഡിവിഷന്റെ വരുമാനത്തിന്റെ 90 ശതമാനവും ചരക്ക് നീക്കത്തിലൂടെയാണ് ലഭിക്കുന്നത്. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന പനമ്പൂർ സ്റ്റേഷൻ ഉൾപ്പെടെ ഉള്ളാൾ മുതൽ മംഗളൂരു വരെയുള്ള പ്രദേശങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതാണ് പ്രധാന തിരിച്ചടി. മംഗളൂരു തുറമുഖവുമായി ബന്ധപ്പെട്ട് കൽക്കരി, വളം, പെട്രോളിയം തുടങ്ങിയ ചരക്കുകളുടെ നീക്കത്തിൽ നിർണായക പങ്കുള്ള പനമ്പൂർ സ്റ്റേഷൻ നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ വലിയ ഇടിവുണ്ടാകും.
മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ സ്റ്റേഷനുകളും മൈസൂരു ഡിവിഷന്റെ ഭാഗമാകും. ഇതോടെ ടിക്കറ്റ് വരുമാനത്തിലും കുറവുണ്ടാകും. മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ നിയന്ത്രണം പൂർണമായും മൈസൂരു ഡിവിഷന് കീഴിലാകും. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ അവസാനിക്കുന്ന ട്രെയിനുകൾ മംഗളൂരുവിലേക്ക് നീട്ടുന്നതിനും ഇനി മൈസൂരു ഡിവിഷന്റെ അനുമതി ആവശ്യമായി വരും. എമർജൻസി ക്വാട്ട ഉൾപ്പെടെയുള്ള ടിക്കറ്റ് സംവിധാനങ്ങൾക്കും മലബാറിലുള്ളവർ മൈസൂരു ഡിവിഷനെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടാകും.
റെയിൽവേയുടെ ആകെ വരുമാനത്തിൽ കുറവുണ്ടാകില്ലെങ്കിലും പാലക്കാട് ഡിവിഷന്റെ സാമ്പത്തിക ശേഷി ഗണ്യമായി കുറയുന്നത് മേഖലയിലെ റെയിൽവേ വികസനത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. വിഭജനത്തോടെ പാലക്കാട് ഡിവിഷന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കുന്നതിൽ പ്രതിഷേധിച്ച് മലബാറിൽ നിന്നുള്ള യുഡിഎഫ് എംപിമാർ തിരുവോണ ദിവസം പാലക്കാട് ഡിവിഷൻ ഓഫീസിന് മുന്നിൽ സത്യഗ്രഹം നടത്തും. വിഭജനത്തെക്കുറിച്ച് അറിവില്ലെന്ന റെയിൽവേ മന്ത്രിയുടെ പ്രസ്താവന വിശ്വസിക്കാനാകില്ലെന്ന് എംപിമാർ ആരോപിച്ചു.
കർണാടക പിടിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് വിഭജനമെന്നും കർണാടക നിയമസഭാ തിരഞ്ഞെടുപ്പാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും യുഡിഎഫ് എംപിമാർ വിമർശിച്ചു. തീരുമാനം പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും എംപിമാർ വ്യക്തമാക്കി.











