മുംബൈ: അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിച്ച് ഔദ്യോഗിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയെന്നാരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി കൺവീനർ അഭജീത് ദിപ്കെക്കും പാർട്ടി പ്രവർത്തകർക്കുമെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. ലാത്തൂർ ജില്ലയിലെ ഔസ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
അഭജീത് ദിപ്കെ, പാർട്ടി പ്രവർത്തകൻ അജിങ്ക്യ ഷിൻഡെ എന്നിവരടക്കം സിജെപി പ്രവർത്തകർക്കെതിരെയാണ് കേസ്. ഔസയ്ക്കടുത്തുള്ള ജാവലിയിലെ ജില്ലാ പരിഷത്ത് ഉറുദു സ്കൂളിൽ എത്തിയ സംഘം അധ്യാപകരുടെ ഔദ്യോഗിക ജോലികൾ തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം.
സ്കൂളിലെ അധ്യാപിക സയ്യിദ് ഷംഷാദ്ബാനോ ഖൈറാത്തലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സർക്കാർ ജീവനക്കാരന്റെ ഔദ്യോഗിക ചുമതല തടസ്സപ്പെടുത്തൽ, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഭാരതീയ ന്യായ സംഹിത പ്രകാരം ചുമത്തിയിരിക്കുന്നത്.
ദിപ്കെയും സംഘവും വിദ്യാർഥികൾക്കൊപ്പം ഇരിക്കുകയും സ്കൂളിന്റെ സൗകര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. സന്ദർശനത്തിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതായും പരാതിയിൽ പറയുന്നു. അധ്യാപകരെ സസ്പെൻഡ് ചെയ്യിക്കുമെന്ന് ദിപ്കെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
ഓഗസ്റ്റ് 15ന് ആരംഭിച്ച ‘സ്കൂൾ തീക് കരോ’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് സിജെപി പ്രവർത്തകർ സർക്കാർ സ്കൂളുകളിൽ സന്ദർശനം നടത്തുന്നത്. രാജ്യത്തെ സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്നാണ് പാർട്ടി പറയുന്നത്.
അതേസമയം, അനുമതിയില്ലാതെ മുനിസിപ്പൽ സ്കൂളുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകരെ മുംബൈ കോർപ്പറേഷൻ വിദ്യാഭ്യാസ വകുപ്പ് വിലക്കിയിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരിൽ സർക്കാർ സ്കൂൾ സന്ദർശനത്തിനിടെ സിജെപി സംഘത്തിന് നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.



