പാലക്കാട്: ചില്ലറ നൽകാൻ കഴിയാത്തതിന്റെ പേരിൽ തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. പാലക്കാട്–നെല്ലിയാമ്പതി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലാണ് സംഭവമെന്നാണ് പരാതി. തമിഴ്നാട് സ്വദേശിയായ അമുതയെയാണ് നെല്ലിയാമ്പതി വില്ലേജ് ഓഫീസിന് സമീപം ഇറക്കിവിട്ടതെന്നാണ് ആരോപണം.
പുതുതായി ആരംഭിച്ച സർവീസിലാണ് സംഭവം. 43 രൂപയുടെ ടിക്കറ്റിന് 500 രൂപയുടെ നോട്ട് നൽകിയതിനെ തുടർന്നാണ് അമുതയെ ബസിൽ നിന്ന് ഇറക്കിവിട്ടതെന്നാണ് വിവരം.
നെല്ലിയാമ്പതിയിലെ പുലയൻപാറ മേഖലയിൽ നിന്ന് നെന്മാറയിലേക്ക് പോകുന്നതിനായാണ് അമുത ബസിൽ കയറിയത്. എന്നാൽ വില്ലേജ് ഓഫീസിന് സമീപം ഇറക്കിവിട്ടതോടെ ഇവർ അവിടെ തന്നെ തുടരുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്.
പിന്നാലെ പ്രദേശവാസികൾ ഇടപെട്ട് മറ്റൊരു ബസിൽ അമുതയ്ക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കി നൽകി. സംഭവത്തിൽ കെഎസ്ആർടിസി ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


