കണ്ണൂർ: പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പാർട്ടിയെ തകർക്കുക എന്ന ഒറ്റ വികാരത്തോടെയാണ് വി. കുഞ്ഞികൃഷ്ണൻ പെരുമാറിയതെന്നും ശത്രുക്കളുടെ കൈയിലെ കോടാലിയായി മാറിയെന്നും പിണറായി ആഞ്ഞടിച്ചു. പയ്യന്നൂരിലെ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് പിണറായിയുടെ പരാമർശം. തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചെങ്കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത പരാജയം പാർട്ടിക്കുള്ളിലെ ചിലരുടെ ചതിയുടെ ഫലമാണെന്നും തെറ്റ് വെച്ചുപൊറുപ്പിക്കുന്ന പ്രസ്ഥാനമല്ല സിപിഎമ്മെന്നും അദ്ദേഹം വ്യക്തമാക്കി.
ഏത് രാഷ്ട്രീയ കുത്തൊഴുക്കിലും പ്രതികൂല പ്രചാരണങ്ങൾക്കിടയിലും എൽഡിഎഫിന് ഉറച്ചുനിൽക്കാൻ കഴിഞ്ഞ പാരമ്പര്യമാണ് പയ്യന്നൂരിന്റേത്. ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ 1987-ൽ പോലും 50 ശതമാനം വോട്ട് എൽഡിഎഫിന് പയ്യന്നൂർ ഉറപ്പിച്ചു നൽകിയിരുന്നു. എന്നാൽ, അങ്ങനെയുള്ള ഉറച്ച മണ്ണിൽ ഇത്തവണ എങ്ങനെ തോൽവിയുണ്ടായി എന്ന ചോദ്യം ന്യായമായും ഉയരുമെന്ന് പിണറായി പറഞ്ഞു. “പയ്യന്നൂരിലെ വോട്ടർമാർ ഏറെയും സിപിഎമ്മിനെ നെഞ്ചേറ്റുന്നവരാണ്. എന്നാൽ, പാർട്ടിക്കകത്തു നിന്ന് ചിലർ പാർട്ടിയുടെ വിശ്വാസ്യത തകർക്കാൻ ആസൂത്രിതമായി ശ്രമിച്ചു. നേതൃതലത്തിൽ ഇരുന്നുകൊണ്ട് തന്നെ പാർട്ടിക്ക് വിരുദ്ധമായ മറ്റ് അവിഹിത ബന്ധങ്ങൾ ഉണ്ടാക്കാൻ ഇവർ നോക്കി. ഒരു കമ്മ്യൂണിസ്റ്റ് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് അവർ ചെയ്തത്,” വി കുഞ്ഞികൃഷ്ണൻ എംഎൽഎക്കെതിരെ പിണറായി തുറന്നടിച്ചു.
പയ്യന്നൂരിൽ പാർട്ടിവിരുദ്ധ വികാരം സൃഷ്ടിക്കാൻ പ്രാദേശിക നേതൃത്വത്തിൽ നിന്നുതന്നെ ചിലർ ബോധപൂർവ്വമായ നീക്കങ്ങൾ നടത്തി. എന്നാൽ തെറ്റിദ്ധാരണകൾ മൂലം പാർട്ടിക്കെതിരെ നിലപാടെടുത്ത സാധാരണ സഖാക്കളും പ്രവർത്തകരും തങ്ങളുടെ നിലപാട് പുനർവിചിന്തനം ചെയ്യേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


