സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവാകാന്‍ പോകുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വഴിമരുന്നിട്ട്, കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിരുന്നു. കെപിഎ മജീദിന്റെ ചന്ദ്രികയിലെ ലേഖനത്തിലൂടെ തുടങ്ങിയ ആ ചർച്ചകൾ പിന്നീട് പികെ കുഞ്ഞാലിക്കുട്ടിയും പിഎംഎ സലാമും കടന്ന് ഇപ്പോഴിതാ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൽ വരെ എത്തി നിൽക്കുകയാണ്.
സിപിഎമ്മുമായി നിലനിൽക്കുന്ന തർക്കങ്ങൾ പുതിയ തലത്തിലേക്ക് കടന്നിരിക്കെ സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ മുന്നണി നേതൃത്വം തന്നെയാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മില്‍ നിലനില്‍ക്കുന്ന പരസ്യപ്പോര് രൂക്ഷമായിരിക്കെയാണ്, എരിതീയിൽ എണ്ണയൊഴിച്ച് കോണ്‍ഗ്രസും യുഡിഎഫും നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. മുസ്ലിം ലീഗ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം നേരിട്ട് ഇടപെടലുകള്‍ നടത്തുന്നത് സിപിഎമ്മിനെയാണോ സിപിഐയെയാണോ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്നതാണ് പ്രസക്തമായ ചോദ്യം.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തന്നെയാണ് സിപിഐയെ മുന്നണിയിലേക്ക് പരസ്യമായി ക്ഷണിച്ചുകൊണ്ട് രണ്ട് ദിവസമായി തുടരുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പുതിയ മാനം നൽകിയിരിക്കുന്നത്. എല്‍ഡിഎഫില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ എത്രകാലം തുടരുമെന്ന് കണ്ടറിയണമെന്ന് അദ്ദേഹം തുറന്നടിച്ചു. മുന്നണി മാറ്റത്തിന്റെ സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നും, എല്‍ഡിഎഫില്‍ സിപിഐ നേരിടുന്നത് കടുത്ത അവഗണനയാണെന്നും അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. യുഡിഎഫ് കണ്‍വീനറായി ചുമതലയേറ്റ സമയത്തുതന്നെ സിപിഐയോട് മുന്നണിയിലേക്ക് വരാന്‍ ആഹ്വാനം ചെയ്തിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


