കോട്ടയം: ബാറുകളുടെ നിയമലംഘനത്തിന് കൂട്ടുനിന്ന കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. അശോക് കുമാറിനെതിരായ അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ. ബാറുകൾ നിശ്ചിത സമയത്തിന് മുമ്പ് തുറക്കാനും അനുവദനീയമായ സമയത്തിന് ശേഷവും പ്രവർത്തിക്കാനും അശോക് കുമാർ മൗനാനുവാദം നൽകിയിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം ഉൾപ്പെടെയുള്ള തെളിവുകളാണ് എക്സൈസ് കമ്മിഷണർ ശ്രീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ബാറുടമകളിൽ നിന്ന് മാസപ്പടി വാങ്ങിയതിനും തെളിവുകൾ ലഭിച്ചതായാണ് വിവരം. നിലവിൽ അശോക് കുമാർ സസ്‌പെൻഷനിലാണ്.
സമയപരിധി ലംഘിച്ച് ബാറുകൾ പ്രവർത്തിക്കാൻ അനുമതി നൽകിയതിന് പുറമെ പരിശോധനകളിൽനിന്ന് ബാറുടമകളെ സംരക്ഷിക്കാനും അശോക് കുമാർ ഇടപെട്ടതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തന്റെ അനുമതിയില്ലാതെ ബാറുകളിൽ പരിശോധന നടത്തരുതെന്ന് കീഴുദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
യൂണിഫോമില്ലാതെ ബാറുകളിലെത്തി മാസപ്പടി കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും എക്സൈസ് കമ്മിഷണർക്ക് ലഭിച്ചിട്ടുണ്ട്. അശോക് കുമാറിന്റെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ബാറുടമകൾ ലക്ഷക്കണക്കിന് രൂപ കൈമാറിയതിന്റെ രേഖകളും അന്വേഷണസംഘം ശേഖരിച്ചു.
കോട്ടയത്തെ പ്രമുഖനായ ഒരു ബാർ ഉടമയാണ് മറ്റ് ബാറുടമകളിൽനിന്ന് പണം പിരിച്ച് അശോക് കുമാറിന് കൈക്കൂലിയായി കൈമാറിയിരുന്നതെന്നാണ് കണ്ടെത്തൽ. അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തി എക്സൈസ് കമ്മിഷണർ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ നിർദേശപ്രകാരമാണ് അശോക് കുമാറിനെ സസ്‌പെൻഡ് ചെയ്തത്.
സംഭവത്തിൽ കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അശോക് കുമാർ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും സമാനമായ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടോയെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.












