കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വീണ്ടും നടപടി. വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച ഒരു കട അധികൃതര്‍ പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച കടയ്ക്കെതിരെയാണ് നടപടി. ആറ് കടകൾക്ക് അധികൃതർ നോട്ടീസും നൽകി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഫുഡ് സ്ട്രീറ്റിൽ പരിശോധന നടത്തിയത്. നിരവധി കടകളുടെ മുൻവശത്തുകൂടി മലിനജലം ഒഴുകുന്നതായി പരിശോധനയിൽ കണ്ടെത്തി. മലിനജലം നീക്കം ചെയ്ത് പരിസരം വൃത്തിയായി സൂക്ഷിക്കണമെന്ന് കടയുടമകൾക്ക് നിർദേശം നൽകി.
തെർമോകോൾ പെട്ടികളിൽ ഐസ് നിറച്ച് അതിനുള്ളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതും പരിശോധനയിൽ കണ്ടെത്തി. ഇത്തരത്തിൽ ഭക്ഷണം സൂക്ഷിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വൃത്തിയില്ലാതെ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കൾ, ദ്രവിച്ച പാചക ഉപകരണങ്ങൾ എന്നിവയും പരിശോധനയിൽ കണ്ടെത്തി. വളരെ മോശമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് പൂട്ടിച്ചതെന്ന് ഹെൽത്ത് ഓഫീസർ അറിയിച്ചു.
പരിസരം വൃത്തിയായി സൂക്ഷിക്കാത്ത കടകൾക്ക് ഇന്ന് മുതൽ പ്രവർത്തിക്കാൻ അനുമതി നൽകില്ലെന്ന് ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്‌മാൻ വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ ജിതിൻ രാജ്, അമൃത ബി. നായർ, ലസിക, രാജിത, കോർപറേഷൻ ഹെൽത്ത് സൂപ്പർവൈസർ ദിലീപ് കുമാർ, സി.എം. ജസീല, ശ്യാംകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.




