മലപ്പുറം: ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ പഠിക്കുന്ന വിദ്യാർഥിനികളുടെ ചിത്രങ്ങൾ വ്യാജമായി മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധവും പരാതിയും. സംഭവത്തിൽ ഉൾപ്പെട്ടവരെ അടിയന്തരമായി കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി പ്രതിനിധികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
വിദ്യാർഥിനികളുടെ അന്തസ്സിനെയും വ്യക്തിത്വത്തെയും ഹനിക്കുന്ന ഇത്തരം സൈബർ ആക്രമണങ്ങൾ ഗുരുതരമായ മാനസിക സംഘർഷത്തിലേക്ക് അവരെ തള്ളിവിടുന്നതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ എത്രയും വേഗം കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകൾ കണ്ടെത്തി ബ്ലോക്ക് ചെയ്യുന്നതിനൊപ്പം ചിത്രങ്ങൾ ഇന്റർനെറ്റിൽനിന്ന് പൂർണമായും നീക്കം ചെയ്യാൻ അടിയന്തര സൈബർ പൊലീസ് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ഉടൻ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഡിവൈ.എസ്.പിമാർക്ക് ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി. വിദ്യാർഥിനികളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പരാതി നൽകിയ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു.


