കൊച്ചി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 15,000ൽ നിന്ന് 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റ. കെഎംആർഎൽ എംഡി സ്ഥാനത്ത് നിന്ന് ഇന്ന് ഒഴിയുന്ന വേളയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം മെട്രോയുടെ നേട്ടങ്ങൾ വിശദീകരിച്ചത്.
അഞ്ച് വർഷം മുൻപ് ചുമതലയേൽക്കുമ്പോൾ പ്രതിദിന യാത്രക്കാരുടെ എണ്ണം 15,000 മാത്രമായിരുന്നു. നിലവിൽ ഇത് 1,25,000 ആയി ഉയർത്താൻ കഴിഞ്ഞു. ‘മൈ മെട്രോ’ എന്ന ആശയത്തിലൂടെ കൊച്ചി മെട്രോയെ കൂടുതൽ ജനകീയമാക്കാൻ സാധിച്ചെന്നും ബെഹ്‌റ പറഞ്ഞു.
വാട്‌സ്ആപ്പ് ടിക്കറ്റിങ്, ഒഎൻഡിസി സംയോജനം എന്നിവ നടപ്പിലാക്കിയതോടെ ടിക്കറ്റ് എടുക്കുന്നത് കൂടുതൽ ലളിതമായി. വിദ്യാർഥികൾക്കും സ്ഥിരം യാത്രക്കാർക്കും ഇളവുകൾ ഏർപ്പെടുത്തി. ഇന്ത്യയിലെ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്രസർക്കാർ പുരസ്‌കാരവും കൊച്ചി മെട്രോയ്ക്ക് ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നാല് വർഷമായി കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിലാണെന്ന് ബെഹ്‌റ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 53 കോടി രൂപയുടെ പ്രവർത്തന ലാഭം കെഎംആർഎല്ലിന് നേടാനായി. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിച്ചതിലൂടെ ആകെ വരുമാനത്തിന്റെ 51 ശതമാനം പരസ്യം, ഓക്ഷൻ തുടങ്ങിയവയിലൂടെ നേടാനും സാധിച്ചു.
കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയ കൊച്ചി വാട്ടർ മെട്രോ പദ്ധതി വിജയകരമായി നടപ്പാക്കിയെന്നും ബെഹ്‌റ പറഞ്ഞു. രാജ്യത്തെ 18 ഇടങ്ങളിൽ വാട്ടർ മെട്രോ നടപ്പാക്കുന്നതിന്റെ ഭാഗമായി കൊച്ചി വാട്ടർ മെട്രോയുടെ നേതൃത്വത്തിൽ ഫീസിബിലിറ്റി പഠനം നടത്തിയിട്ടുണ്ട്.
മുംബൈ, ഒഡീഷ ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലും വിദേശ രാജ്യങ്ങളിലും വാട്ടർ മെട്രോയുടെ സാധ്യതകൾ പരിശോധിച്ചുവരികയാണ്. ഭാവിയിൽ ആലപ്പുഴ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലും വാട്ടർ മെട്രോ എത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ബെഹ്‌റ പറഞ്ഞു.
കൊച്ചി മെട്രോയുമായി ബന്ധിപ്പിച്ച് 15 ഫീഡർ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചതും നഗരത്തിൽ 52 കിലോമീറ്റർ നീളത്തിൽ ആധുനിക ഫുട്പാത്തുകൾ നിർമിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു.
വലുപ്പത്തിൽ ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ മെട്രോകളിലൊന്നാണെങ്കിലും രാജ്യത്തെ ഏറ്റവും മികച്ച മെട്രോ റെയിൽ സംവിധാനമാണ് കൊച്ചിയിലേതെന്നും സ്ഥാനമൊഴിയുന്ന വേളയിൽ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.











