‘ഓണം കഴിഞ്ഞതോടെ കാണം വിൽക്കേണ്ട അവസ്ഥയിലേക്ക് വീഴുകയാണ് കേരളത്തിന്റെ സാമ്പത്തിക രംഗം. ഓണക്കാലത്തെ ഭീമമായ ചെലവുകള്‍ക്ക് പിന്നാലെ, ദൈനംദിന ആവശ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും 1800 കോടി രൂപ കടമെടുക്കുന്നുവെന്ന വാർത്തകളാണ് വരുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി ചൊവ്വാഴ്ചയാണ് പുതിയ കടപത്രങ്ങളുടെ ലേലം നടക്കുക. സാമ്പത്തികമായി മുന്നില്‍ നിൽക്കാൻ കെൽപ്പുള്ള കേരളം, പ്രതിസന്ധി പരിഹരിക്കാന്‍ സ്ഥിരമായി കടപത്രങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍നിരയില്‍ എത്തിയത് പല സർക്കാരുകളുടെ പതിറ്റാണ്ടുകളായുള്ള തെറ്റായ സാമ്പത്തിക നയങ്ങളുടെ ആകെത്തുകയാണ്.
ഭരണത്തിലേറി മൂന്ന് മാസം പിന്നിടുമ്പോഴേക്കും കടത്തിന് മേലെ കടമെടുത്ത് കൂട്ടുകയാണ് യുഡിഎഫ് സർക്കാർ. ആറു തവണകളിലായി വായ്പാ പരിധിയുടെ പകുതിയലധികം ഇതിനോടകം സർക്കാർ എടുത്തു കഴിഞ്ഞു. ഏഴാമത്തെ കടമെടുപ്പ് കൂടിയാകുന്നതോടെ സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. തുടര്‍ച്ചയായി കടമെടുത്തു മാത്രം മുന്നോട്ടുപോകുന്ന ഈ രീതി സംസ്ഥാനത്തെ വർഷങ്ങളോളം നീണ്ടുനിൽക്കാവുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.
കഴിഞ്ഞ പത്ത് വർഷത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ ധനപരിപാലനത്തിലെ കടുത്ത കെടുകാര്യസ്ഥതയും ദീര്‍ഘവീക്ഷണമില്ലായ്മയുമാണ് സംസ്ഥാനത്തെ ഈ ഗതികേടിലേക്ക് എത്തിച്ചതെന്ന് പറഞ്ഞ് അധികകാലം ഈ സർക്കാരിന് പിടിച്ചുനിൽക്കാനാകില്ല. റവന്യൂ വരുമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ പരാജയപ്പെടുകയും അനാവശ്യ ചെലവുകൾ കൂടിയതുമാണ് ഈ അവസ്ഥയുടെ കാരണമെന്ന് പറയുമ്പോഴും ഇതിൽ നിന്ന് പുറത്ത് കടക്കാനുള്ള വഴികളാണ് UDF സർക്കാർ കണ്ടെത്തേണ്ടത്.


