കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പരിഹസിച്ച് മന്ത്രി കെ. മുരളീധരൻ. രാഗേഷ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരണമെന്നാണ് പരിഹാസരൂപത്തിൽ മുരളീധരൻ പറഞ്ഞത്. രാഗേഷ് കാരണമാണ് കണ്ണൂരിൽ യുഡിഎഫിന് രണ്ട് എംഎൽഎമാരെ അധികമായി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറിയാണ് കെ.കെ. രാഗേഷെന്നും മുരളീധരൻ പരിഹസിച്ചു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശത്തിലും മുരളീധരൻ പ്രതികരിച്ചു. സ്ത്രീകൾ നേടിയ മുന്നേറ്റം കാണാതിരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിൽ മുസ്ലിം വനിത വിജയിച്ചത് കാലത്തിന്റെ മാറ്റത്തിന്റെ ഭാഗമാണെന്നും സ്ത്രീകളുടെ മുന്നേറ്റം എല്ലാവരും മനസ്സിലാക്കണമെന്നും മുരളീധരൻ വ്യക്തമാക്കി. കാന്തപുരത്തിന്റെ വിവാദ പരാമർശത്തിൽ യു.ഡി.എഫ് നേതാക്കൾ പ്രതികരിക്കാൻ മടിക്കുന്നതിനിടെയാണ് മുരളീധരന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മുരളീധരൻ വിമർശിച്ചു. ഓണക്കാലത്തുപോലും പിണറായി വിജയൻ ജനപ്രതിനിധികളെ അധിക്ഷേപിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളെ പോലും അപമാനിക്കുന്ന തരത്തിലാണ് പിണറായി സംസാരിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
സ്വകാര്യ ആശുപത്രികൾക്ക് തോന്നിയപോലെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും മുരളീധരൻ പറഞ്ഞു. സർക്കാർ ആശുപത്രികളെ തകർക്കുകയാണ് സ്വകാര്യ ആശുപത്രികളുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. സ്വകാര്യ ആശുപത്രികളിൽ വലിയൊരു ശതമാനം വിദേശ നിക്ഷേപമാണെന്നും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ലീഗ് മന്ത്രിമാരായ എൻ. ഷംസുദ്ദീനും കെ.എം. ഷാജിയും പ്രതികരിച്ചിരുന്നില്ല. പണ്ഡിതന്മാർ പറഞ്ഞ കാര്യത്തിൽ താൻ പ്രതികരിക്കുന്നില്ലെന്നായിരുന്നു ഷംസുദ്ദീന്റെ നിലപാട്. വിഷയത്തിൽ അഭിപ്രായം പറയുന്നില്ലെന്നും മുസ്ലിം സമൂഹത്തിലെ മറ്റുള്ളവരോട് ചോദിക്കാമെന്നുമായിരുന്നു കെ.എം. ഷാജിയുടെ പ്രതികരണം.


