തൃശ്ശൂർ: പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പാണഞ്ചേരി സ്വദേശി പുളിക്കൽ വീട്ടിൽ സന്തോഷ് (44), മണലൂർ എങ്ങണ്ടിവീട്ടിൽ സജിത (46), കോതപറമ്പ് കാരിയെഴുത്ത് വീട്ടിൽ അഖില (35) എന്നിവരാണ് പിടിയിലായത്. പേരാമംഗലം പൊലീസും തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സാഗോക് ടീമും അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ പ്രത്യേക സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഞായറാഴ്ച പുലർച്ചെയാണ് മോഷണക്കേസിലെ പ്രധാന പ്രതിയായ സന്തോഷിനെ വലപ്പാട് ബീച്ച് പരിസരത്തുനിന്ന് പൊലീസ് പിടികൂടിയത്. സന്തോഷിന്റെ പ്രധാന സഹായിയെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. മോഷണമുതൽ വിൽക്കാൻ സഹായിച്ചെന്ന കുറ്റത്തിനാണ് സജിതയെയും അഖിലയെയും അറസ്റ്റ് ചെയ്തത്.
പറപ്പൂർ സ്വദേശി നാലകത്ത് ഷക്കീറിന്റെ വീട്ടിലാണ് ഈ മാസം 20ന് മോഷണം നടന്നത്. മകളുടെ വിവാഹ ആവശ്യങ്ങൾക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 50 പവൻ സ്വർണമാണ് മോഷ്ടാക്കൾ കവർന്നത്. വീടിന്റെ പിറകുവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഷക്കീറും ഭാര്യയും മകളും വീട്ടിലില്ലാത്ത സമയത്തായിരുന്നു മോഷണം.
ജില്ലയിലും മറ്റ് സ്ഥലങ്ങളിലും നിരവധി മോഷണക്കേസുകളിൽ സന്തോഷ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കർണാടകയിലെ സ്വർണമോഷണക്കേസുകളിലും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചു.



