കൊച്ചി: റെയിൽവേ വളപ്പിലോ ട്രെയിനിലോ മദ്യലഹരിയിൽ കാണപ്പെടുന്നവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള നിയമവ്യവസ്ഥ ശരിവെച്ച് ഹൈക്കോടതി. 1989ലെ റെയിൽവേ ആക്ടിലെ 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും കോടതി തള്ളി.
മദ്യലഹരി സംശയിക്കുന്ന യാത്രക്കാരെ ആദ്യം അവരുടെ ശാരീരിക പെരുമാറ്റവും ദൃശ്യലക്ഷണങ്ങളും അടിസ്ഥാനമാക്കി വിലയിരുത്തണമെന്നും കോടതി പറഞ്ഞു. ആവശ്യമായ സാഹചര്യത്തിൽ ബ്രെത്ത് അനലൈസർ പരിശോധന നടത്താം. തുടർനടപടികൾക്കായി മെഡിക്കൽ പരിശോധനയും നടത്താവുന്നതാണ്.
യാത്രക്കാരുടെ സുരക്ഷ, സൗകര്യം, പൊതുസമാധാനം എന്നിവ ഉറപ്പാക്കുകയാണ് നിയമവ്യവസ്ഥയുടെ ലക്ഷ്യമെന്ന് കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്താൽ അതിനെതിരെ നിയമപരമായി കോടതിയെ സമീപിക്കാൻ വ്യക്തിക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
ടൂർ ആൻഡ് ട്രാവൽസ് കമ്പനി മാനേജിങ് ഡയറക്ടർ കെ. എൻ. ശാസ്ത്രിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ‘മദ്യപിച്ച അവസ്ഥ’ എന്നതിന് നിയമത്തിൽ കൃത്യമായ നിർവചനമില്ലെന്നും ഇത് റെയിൽവേ പൊലീസിന് അനിയന്ത്രിതമായ അധികാരം നൽകുമെന്നും ഹർജിക്കാരൻ വാദിച്ചു. ചെറിയ അളവിൽ മദ്യപിച്ച യാത്രക്കാർ പോലും ഇതുമൂലം ബുദ്ധിമുട്ടിലാകാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ട്രെയിനിലോ സ്റ്റേഷനിലോ അടിയന്തരമായി രക്തപരിശോധന നടത്തുന്നത് പ്രായോഗികമല്ലെന്ന് കോടതി വിലയിരുത്തി. അതിനാൽ ബ്രെത്ത് അനലൈസർ ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയും ആവശ്യമായ സാഹചര്യത്തിൽ യാത്രക്കാരനെ പുറത്താക്കുന്നതടക്കമുള്ള തുടർനടപടികളും ന്യായമാണെന്ന് കോടതി വ്യക്തമാക്കി.
മദ്യലഹരിയിലുള്ളവരെ തിരിച്ചറിയുന്നതിനായി റെയിൽവേ ബോർഡ് Security Circular No. 02/2023 പ്രകാരം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കണ്ണുകളുടെ അവസ്ഥ, സംസാരം, പെരുമാറ്റം, ശാരീരിക ലക്ഷണങ്ങൾ തുടങ്ങിയവ വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിയമം നടപ്പാക്കുന്നതിലെ സാധ്യതയുള്ള ആശങ്കകളുടെ പേരിൽ നിയമവ്യവസ്ഥയെ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സഹയാത്രക്കാരുടെ സുരക്ഷയും പൊതുതാൽപര്യവും കണക്കിലെടുക്കുമ്പോൾ ഇത്തരം വ്യവസ്ഥകൾ അനിവാര്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.




