കോഴിക്കോട്: അനധികൃതമായി പിടികൂടിയ മത്സ്യവുമായി ബേപ്പൂർ ഹാർബറിലെത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. ഐ.എൻ.ഡി.കെ.എൽ 07 എം.എം 5192 നമ്പറിലുള്ള ‘പവിഴം’ ബോട്ടാണ് പിടികൂടിയത്. ചെറുതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ നിരവധി മത്സ്യങ്ങളുമായാണ് ബോട്ട് കഴിഞ്ഞ ദിവസം രാവിലെ ഹാർബറിലെത്തിയത്.
ട്രോളിങ് നിരോധനം അവസാനിച്ചതിന് പിന്നാലെ ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് അനധികൃത മത്സ്യബന്ധനം വ്യാപകമായതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ ബുധനാഴ്ച പുലർച്ചെ വരെ ഇത്തരത്തിൽ പിടികൂടിയ ടൺ കണക്കിന് മത്സ്യം ലോറികളിൽ മറ്റ് സ്ഥലങ്ങളിലേക്ക് കടത്തിയതായും അധികൃതർക്ക് വിവരം ലഭിച്ചിരുന്നു.
മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടർന്ന് പരിശോധന ആരംഭിച്ചതോടെയാണ് അനധികൃതമായി പിടികൂടിയ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം ചില ബോട്ടുകളിൽ ഒളിപ്പിച്ചിരുന്നതായി വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ‘പവിഴം’ ബോട്ടിൽ പരിശോധന നടത്തി കസ്റ്റഡിയിലെടുത്തത്.
മറൈൻ എൻഫോഴ്‌സ്‌മെന്റ് എസ്.ഐ സി.കെ. രാജേഷ്, സി.പി.ഒമാരായ ബിപിൻ, ശ്രീരാജ്, റസ്‌ക്യൂ ഗാർഡ് രാജേഷ്, മുഹമ്മദ് ബിലാൽ എന്നിവരടങ്ങിയ സംഘമാണ് നടപടി സ്വീകരിച്ചത്. അനധികൃത മത്സ്യബന്ധനത്തിനെതിരെ പരിശോധന ശക്തമാക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.




