സേലം: ഓമല്ലൂരിൽ ഇഷ്ടിക വ്യാപാരി വി. ഭൂപതിയുടെ മൃതദേഹം കാറിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഭൂപതിയെ കൊലപ്പെടുത്തിയത് ഭാര്യ വെളഗൗണ്ടന്നൂർ സ്വദേശി സുജിതശ്രീ (31) ആണെന്ന് ഓമല്ലൂർ പൊലീസ് കണ്ടെത്തി. ചൊവ്വാഴ്ച ഓമല്ലൂർ–ശങ്കരി റോഡിലാണ് കാറിനുള്ളിൽ ഭൂപതിയുടെ മൃതദേഹം കണ്ടെത്തിയത്.
മൂന്നുപേർ ചേർന്ന് ഭൂപതിയെ കുത്തിക്കൊലപ്പെടുത്തി 12 പവൻ സ്വർണം കവർന്നെന്നായിരുന്നു സുജിതശ്രീ പൊലീസിന് ആദ്യം നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഭൂപതിയുടെ സഹോദരങ്ങളും ബന്ധുക്കളും സുജിതശ്രീക്കെതിരെ സംശയം പ്രകടിപ്പിച്ചു.
സുജിതശ്രീയും ഭർത്താവും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നുവെന്ന ബന്ധുക്കളുടെ മൊഴിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തുടർന്ന് സുജിതശ്രീയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ യഥാർഥ വിവരം പുറത്തുവന്നതെന്ന് ഓമല്ലൂർ ഇൻസ്പെക്ടർ എസ്.എം. ഷൺമുഖം പറഞ്ഞു.
സുജിതശ്രീക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇതിനെ ഭൂപതി ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. വീട്ടിനുള്ളിൽവെച്ച് ഭൂപതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിൽ എത്തിച്ച് കിടത്തുകയായിരുന്നു.
തുടർന്ന് കവർച്ചയ്ക്കിടെയുണ്ടായ കൊലപാതകമാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിച്ചതെന്നും പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് സുജിതശ്രീയെ സഹായിച്ചവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.




