ഹൈദരാബാദ്: തെലങ്കാന സംസ്ഥാന മന്ത്രിസഭയിൽ നിന്ന് മന്ത്രി കൊണ്ട സുരേഖയെ പുറത്താക്കാൻ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി തീരുമാനിച്ചു. മുഖ്യമന്ത്രിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും വിമർശിച്ച് സുരേഖയുടെ മകൾ കൊണ്ട സുസ്മിത പട്ടേൽ നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്നുണ്ടായ പാർട്ടിയിലെ ആഭ്യന്തര ഭിന്നതകളാണ് നടപടിക്ക് പിന്നിലെന്നാണ് വിവരം. മന്ത്രിയെ പുറത്താക്കണമെന്ന ഔദ്യോഗിക ശുപാർശ ഗവർണർ ശിവ് പ്രതാപ് ശുക്ലയ്ക്ക് കൈമാറിയതായി സർക്കാർ വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പാർക്കൽ മണ്ഡലത്തിലെ നിലവിലെ എംഎൽഎ രേവുരി പ്രകാശ് റെഡ്ഡിക്ക് മുഖ്യമന്ത്രി പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനെ സുസ്മിത പട്ടേൽ ചോദ്യം ചെയ്തിരുന്നു. കൊണ്ട കുടുംബത്തിന്റെ പരമ്പരാഗത സ്വാധീനമേഖലയായി കണക്കാക്കുന്ന പാർക്കലിൽ പ്രകാശ് റെഡ്ഡിയെ വീണ്ടും വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചതിനെതിരെയായിരുന്നു സുസ്മിതയുടെ വിമർശനം.
സുസ്മിതയുടെ പരാമർശങ്ങൾ സംസ്ഥാന കോൺഗ്രസിൽ പ്രതിഷേധത്തിന് ഇടയാക്കി. തുടർന്ന് മന്ത്രി സുരേഖയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി എംഎൽഎമാർ രംഗത്തെത്തി. ഇതോടെ പാർട്ടി അച്ചടക്ക സമിതി സുരേഖയോട് വിശദീകരണം തേടി.
എന്നാൽ, മകൾ നടത്തിയ പരാമർശങ്ങൾ സ്വതന്ത്രമായ അഭിപ്രായപ്രകടനമാണെന്നും അതിന്റെ പേരിൽ തന്നെ ഉത്തരവാദിയാക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി സുരേഖ അച്ചടക്ക സമിതിയുടെ നോട്ടീസിന് മറുപടി നൽകി.
നേരത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും തെലങ്കാനയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജനുമായും സുരേഖ കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും തനിക്കെതിരെ അഴിമതി ആരോപണങ്ങളൊന്നും നിലവിലില്ലെന്നും കൂടിക്കാഴ്ചയിൽ സുരേഖ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉറച്ചുനിൽക്കുകയായിരുന്നു.




