തിരുവനന്തപുരം: കൈക്കൂലി കേസിൽ സസ്‌പെൻഷനിലായ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. അശോക് കുമാറിനെതിരെ നിയമനടപടിക്ക് ശുപാർശ. എക്‌സൈസ് കമ്മീഷണർ വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി. കേസിലെ ഇടനിലക്കാരനായ കരിങ്കട ജോസിക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
കുറ്റകൃത്യത്തിന് പ്രേരണ നൽകുന്ന നടപടിയുടെ പരിധിയിൽ ജോസിയുടെ ഇടപെടൽ വരുന്നതായാണ് കത്തിലെ പരാമർശം. അഴിമതി നിരോധന നിയമം, 1988-ലെ 12-ാം വകുപ്പ് പ്രകാരം ജോസിക്കെതിരെ നടപടി സ്വീകരിക്കണമെന്നും എക്‌സൈസ് കമ്മീഷണർ ശുപാർശ ചെയ്തിട്ടുണ്ട്.
ബാറുകളിലെ പരിശോധനയ്ക്കായി എക്‌സൈസ് കമ്മീഷണർ ജില്ലയിൽ എത്തിയപ്പോഴാണ് ഡെപ്യൂട്ടി കമ്മീഷണറുടെ അനധികൃത ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ബാറുകളിൽ നിന്ന് ഡെപ്യൂട്ടി കമ്മീഷണർ മാസപ്പടി പിരിച്ചിരുന്നതായും പണം ശേഖരിച്ച് നൽകാൻ ഒരു ബാർ മാനേജരെ ചുമതലപ്പെടുത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
മിന്നൽ പരിശോധനയ്ക്കിടെ ബാർ മാനേജരെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഡെപ്യൂട്ടി കമ്മീഷണറുടെ ഫോൺ കോൾ ലഭിച്ചത്. കമ്മീഷണർ ജില്ലയിലുണ്ടെന്നും ശ്രദ്ധിക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണർ ഫോണിലൂടെ നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഈ സംഭാഷണം ഉൾപ്പെടെ എക്‌സൈസ് കമ്മീഷണർ രേഖപ്പെടുത്തിയിരുന്നു. തുടർന്ന് മാനേജരുടെ മൊഴി രേഖപ്പെടുത്തി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അശോക് കുമാറിന്റെ വീട്ടിലും പരിശോധന നടത്തി.
അന്വേഷണത്തിനിടെ അശോക് കുമാറിന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളും നിർണായക തെളിവായെന്നാണ് വിവരം. ഫോൺ രേഖകൾ നീക്കം ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാങ്കേതിക പരിശോധനയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതായും റിപ്പോർട്ടുണ്ട്. പണത്തിനൊപ്പം ബാറുകളിൽ നിന്ന് മദ്യക്കുപ്പികൾ വാങ്ങി മടങ്ങുന്ന എക്‌സൈസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അശോക് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളും അന്വേഷണത്തിൽ ഉയർന്നിരുന്നു. കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കൈക്കൂലി നൽകിയാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നതായാണ് പരാതി.
മറ്റ് റേഞ്ചുകളിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ സ്വന്തം റേഞ്ചിലേക്ക് എത്തിച്ച് കേസെടുക്കുകയും തുടർന്ന് ഒത്തുതീർപ്പിനായി കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തിരുന്നതായും ആരോപണമുണ്ട്. കൈക്കൂലി നൽകാത്തവരുടെ ബന്ധുക്കളെയും കേസിൽ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതികളുണ്ട്.
ഡിപ്പാർട്ട്‌മെന്റിലെ മറ്റ് ഉദ്യോഗസ്ഥരും അശോക് കുമാറിനെതിരെ സമാന ആരോപണങ്ങൾ ഉന്നയിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ചെറിയ അളവിൽ ലഹരിവസ്തുക്കൾ പിടികൂടിയാൽ കേസെടുക്കുകയും വലിയ അളവിൽ പിടികൂടിയാൽ കേസ് ഒഴിവാക്കാൻ വൻതുക കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തിരുന്നതായാണ് ആരോപണം. കൈക്കൂലിക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ പീഡിപ്പിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
ഹരിപ്പാട് നിന്ന് കൈക്കൂലി വാങ്ങി രണ്ട് ഫയലുകൾ നീക്കം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. നിയമനടപടിക്കുള്ള ശുപാർശയിൽ ഇനി വിജിലൻസ് തലത്തിലുള്ള തുടർനടപടികളാണ് നിർണായകമാകുക.




