കൊച്ചി: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17 വിദ്യാർഥികളുടെ അറസ്റ്റ് രണ്ടാഴ്ച തടഞ്ഞ് ഹൈക്കോടതി. എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല നടപടി. കേസിൽ പൊലീസ് റിപ്പോർട്ട് തേടിയ കോടതി, ജാമ്യഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് മാറ്റി.
ഓഗസ്റ്റ് 13ന് ക്യാമ്പസിൽ നടന്ന സംഭവത്തിൽ പൊലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ ഗുരുതര കുറ്റങ്ങൾ ചുമത്തിയിരുന്നില്ലെന്നാണ് വിദ്യാർഥികളുടെ വാദം. എന്നാൽ സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷം വൈസ് ചാൻസലർ സി.എസ്. തോമസിന്റെ പരാതിയിൽ ഇതേ സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തത് നിയമപരമല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.
വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്നതടക്കമുള്ള ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും വിദ്യാർഥികൾ കോടതിയിൽ ഹാജരാക്കി.
ബിരുദ സർട്ടിഫിക്കറ്റ് വിതരണം വൈകുന്നതടക്കം 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സമരം തുടരുന്നത്.


