കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുലച്ച മിന്നൽ പ്രളയത്തിൽ ത്രിശൂലി 3എ ജലവൈദ്യുത നിലയത്തിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിൽ നിർണായക വഴിത്തിരിവ്. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഒമ്പത് ദിവസത്തിന് ശേഷം രണ്ട് തൊഴിലാളികളെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെത്തിച്ചു. തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം കേട്ടതിനെ തുടർന്നാണ് രക്ഷാപ്രവർത്തകർ ഇവരുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
തുരങ്കത്തിനുള്ളിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദങ്ങൾ കേൾക്കാനും കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം നടത്താനും കഴിഞ്ഞത് രക്ഷാദൗത്യത്തിലെ നിർണായക മുന്നേറ്റമായി.
നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളിൽനിന്നായി ഏകദേശം 900 തൊഴിലാളികളെ കാണാതായതായാണ് വിവരം. ഇതിൽ 500-ഓളം പേർ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണ് അധികൃതരുടെ നിഗമനം. കൂടുതൽ പേരെ കണ്ടെത്തുന്നതിനും രക്ഷപ്പെടുത്തുന്നതിനുമായി നേപ്പാൾ സൈന്യവും പോലീസും രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.
തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരോട് രക്ഷാപ്രവർത്തകർ ‘പരിഭ്രമിക്കേണ്ട, നിങ്ങളെ രക്ഷിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്’ എന്ന് വിളിച്ചുപറഞ്ഞപ്പോൾ ‘ശരി’ എന്ന മറുപടി ലഭിച്ചതായി അധികൃതർ പറഞ്ഞു. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഒരാളെ പുറത്തെത്തിച്ചത്. പിന്നാലെ രണ്ടാമത്തെ തൊഴിലാളിയെയും രക്ഷപ്പെടുത്തിയതായി നേപ്പാൾ സർക്കാർ അറിയിച്ചു.
അതേസമയം, നേപ്പാളിലെ വിവിധ നഗരങ്ങളെയും താഴ്‌വരകളെയും തകർത്ത മിന്നൽ പ്രളയത്തിൽ ഇതുവരെ 1,259 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. അയ്യായിരത്തിലധികം പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്.
ചൈനീസ് അതിർത്തിയിലെ ടിബറ്റ് മേഖലയിലും പ്രളയത്തിന്റെ വ്യാപകമായ ആഘാതമുണ്ടായി. ഇവിടെ 21 പേർ മരിക്കുകയും 541 പേരെ കാണാതാവുകയും ചെയ്തതായി ചൈനീസ് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനവും തെരച്ചിലും വിവിധ മേഖലകളിൽ തുടരുകയാണ്.












