ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കുമെന്ന് സ്ഥിരീകരിച്ചു. പെൻഗ്വിൻ ഇന്ത്യ പ്രസിദ്ധീകരണത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് പുസ്തകത്തിന്റെ പ്രസാധനാവകാശം ഹാർപ്പർ കോളിൻസിന് ലഭിച്ചത്.
‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന പേരിലുള്ള ഓർമക്കുറിപ്പ് നവംബർ 10ന് ആഗോളതലത്തിൽ പുറത്തിറങ്ങും. യുദ്ധാനന്തര ഇറ്റലിയിലെ ബാല്യം മുതൽ ഇന്ത്യയിലെ ജീവിതം, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള വിവാഹം, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി ചെലവഴിച്ച പതിറ്റാണ്ടുകൾ വരെയുള്ള സോണിയ ഗാന്ധിയുടെ ജീവിതയാത്രയാണ് പുസ്തകത്തിൽ വിവരിക്കുന്നത്.
നമ്മുടെ കാലഘട്ടത്തിൽ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന രാഷ്ട്രീയ ആത്മകഥകളിലൊന്നാണ് പുസ്തകമെന്നും ഇന്ത്യയുടെ യാത്രയെക്കുറിച്ചുള്ള അപൂർവമായ ഉൾക്കാഴ്ച ഇത് നൽകുമെന്നും ഹാർപ്പർ കോളിൻസ് വ്യക്തമാക്കി.
പുസ്തകത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന് പെൻഗ്വിൻ ഇന്ത്യ നിർദേശിച്ചിരുന്നുവെന്നും അതിന് എഴുത്തുകാരി വഴങ്ങാത്തതിനെ തുടർന്നാണ് പ്രസാധകർ പിന്മാറിയതെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്നും ഇന്ത്യയിലെ പ്രസാധകർ തങ്ങളല്ലെന്നുമായിരുന്നു പെൻഗ്വിൻ ഇന്ത്യയുടെ വിശദീകരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ്, ഇന്ത്യ-ചൈന ബന്ധം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്ന ഭാഗങ്ങൾ ഒഴിവാക്കാൻ പെൻഗ്വിൻ ഇന്ത്യ ആവശ്യപ്പെട്ടുവെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണത്തെ തുടർന്ന് സംഭവം രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. പ്രസാധകരുടെ തീരുമാനത്തിന് പിന്നിൽ സമ്മർദമുണ്ടായിരുന്നുവെന്നും നേതാക്കൾ ആരോപിച്ചിരുന്നു.
എന്നാൽ ആത്മകഥ പ്രസിദ്ധീകരിക്കാൻ പെൻഗ്വിന് വലിയ താൽപര്യമുണ്ടായിരുന്നുവെന്നും ഏറെ പരിശ്രമിച്ചാണ് പുസ്തകത്തിന്റെ അവകാശം നേടിയതെന്നും പ്രസാധക പ്രതിനിധി നേരത്തെ വ്യക്തമാക്കിയിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കം രഹസ്യസ്വഭാവമുള്ളതും പ്രസിദ്ധീകരണത്തിന് മുമ്പ് നിയന്ത്രണങ്ങളുള്ളതുമായതിനാൽ ബാഹ്യ സമ്മർദമൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രസാധകർ വിശദീകരിച്ചിരുന്നു.












