കോഴിക്കോട്: പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ പുതുതായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. സർക്കാർ തീരുമാനമെടുത്താൽ എല്ലാവരെയും അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
പി എം ശ്രീ പദ്ധതിയിൽ കേരളം തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വീണ്ടും കത്തയച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ടുകൾക്ക് പുറമെ സമഗ്ര ശിക്ഷ കേരളയുടെ (എസ്‌എസ്‌കെ) ഫണ്ട് ലഭിക്കാൻ പി എം ശ്രീ പദ്ധതിയുടെ ഭാഗമാകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
ഡൽഹിയിൽ എസ്‌എസ്‌കെ ഡയറക്ടറുമായി നടത്തിയ കൂടിക്കാഴ്ചയിലും കേന്ദ്രം ഈ നിലപാട് ആവർത്തിച്ചു. ഇതോടെ പി എം ശ്രീ വിഷയത്തിൽ സംസ്ഥാന സർക്കാരിന് അന്തിമ തീരുമാനം എടുക്കുന്നത് കൂടുതൽ വെല്ലുവിളിയായിരിക്കുകയാണ്.
അതേസമയം, പദ്ധതിക്കെതിരെ യൂത്ത് ലീഗ് ശക്തമായ നിലപാട് സ്വീകരിച്ചു. പി എം ശ്രീ കേരളത്തിൽ നടപ്പാക്കരുതെന്നാണ് യൂത്ത് ലീഗിന്റെ നിലപാട്. ജനങ്ങൾക്ക് ഇഷ്ടമില്ലാത്ത തീരുമാനം സർക്കാർ എടുത്താൽ അത് ചൂണ്ടിക്കാണിക്കാൻ യൂത്ത് ലീഗ് ഉണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
സർക്കാർ ജനങ്ങളുടെ അഭിപ്രായത്തിന് എതിരായി പ്രവർത്തിച്ചാൽ ജനങ്ങൾ ഭരണകൂടത്തിന് എതിരാകുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ സർക്കാരാണ് പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത്. അന്ന് യൂത്ത് ലീഗ് ശക്തമായി എതിർത്തിരുന്നു. നിലവിൽ സർക്കാർ വിഷയത്തിൽ ഉപസമിതി രൂപീകരിച്ച് തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ജനവികാരത്തിന് എതിരായ തീരുമാനം ഉണ്ടായാൽ യൂത്ത് ലീഗ് നിലപാട് വ്യക്തമാക്കുമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.




