കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പന്തളം– തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. കാരേറ്റ് ഭാഗത്ത് വെച്ചാണ് യുവതിക്ക് നേരെ അതിക്രമമുണ്ടായത്. യുവതിയുടെ സമീപത്തെ സീറ്റിലിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി ഷാനവാസ് യുവതിയെ കടന്നുപിടിക്കുകയായിരുന്നു.
അതിക്രമം സഹിക്കാനാകാതെ വന്നതോടെ യുവതി തന്ത്രപരമായി സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. തുടർന്ന് വിവരം ബസ് കണ്ടക്ടറെ അറിയിക്കുകയും പൊലീസിൽ പരാതി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ യുവതിയുടെ ആവശ്യപ്രകാരം ബസ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
കണ്ടക്ടറും മറ്റ് യാത്രക്കാരും ചേർന്ന് ഷാനവാസിനെ പൊലീസിന് കൈമാറി. യുവതി പകർത്തിയ ദൃശ്യങ്ങളും പൊലീസിന് കൈമാറി. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തന്നെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ പൊലീസ് സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയതായും പൊലീസ് പറഞ്ഞു.
വട്ടപ്പാറ പൊലീസ് കേസെടുത്ത ശേഷം പ്രതിയെ വെഞ്ഞാറമൂട് പൊലീസിന് കൈമാറി. സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തെ ഒരു റസ്റ്റോറന്റിൽ പാചകക്കാരനായി ജോലി ചെയ്യുകയാണ് ഷാനവാസ്.




