തിരുവനന്തപുരം: തെരഞ്ഞെടുപ്പിലുണ്ടാകുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം നേതാക്കൾ ഏറ്റെടുക്കണമെന്ന നിർദേശവുമായി സിപിഐഎം. തീരുമാനങ്ങൾ പാളിയാൽ അതിന്റെ ഉത്തരവാദിത്തം കമ്മിറ്റികളുടെ മേൽ മാത്രം ചുമത്തുന്ന രീതി ഒഴിവാക്കണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിർദേശം. വിശാല സംസ്ഥാന കമ്മിറ്റിക്കായി തയ്യാറാക്കിയ രേഖയിലാണ് നേതാക്കൾക്ക് ഇത്തരത്തിൽ നിർദേശം നൽകിയിരിക്കുന്നത്.
നേതാക്കൾ ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും വിനയത്തോടെ പെരുമാറണമെന്നും പ്രസംഗങ്ങൾ വിഷയത്തിൽ കേന്ദ്രീകരിച്ച് കാര്യമായിരിക്കണമെന്നും രേഖയിൽ വ്യക്തമാക്കുന്നു. തീരുമാനങ്ങളിലോ സ്ഥാനാർഥി നിർണയത്തിലോ വീഴ്ചയുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം നേതൃത്വവും ഏറ്റെടുക്കണമെന്ന നിലപാടാണ് പാർട്ടി മുന്നോട്ടുവയ്ക്കുന്നത്.
തളിപ്പറമ്പിൽ പി.കെ. ശ്യാമള പരാജയപ്പെട്ടതിന് പിന്നാലെ സ്ഥാനാർഥിയെ നിശ്ചയിച്ചത് ജില്ലാ കമ്മിറ്റിയാണെന്ന് എം.വി. ഗോവിന്ദൻ വിശദീകരിച്ചിരുന്നു. എന്നാൽ, സ്ഥാനാർഥി നിർണയത്തിൽ പയ്യന്നൂരിലും തളിപ്പറമ്പിലുമടക്കം വീഴ്ചയുണ്ടായെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ പരിശോധനയിൽ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതൃതലത്തിൽ വീഴ്ചയുണ്ടായെന്നും അത് തിരുത്തണമെന്നുമുള്ള ചർച്ചകൾ ബ്രാഞ്ച് തലം മുതൽ സംസ്ഥാന കമ്മിറ്റി വരെ സജീവമായിരുന്നു. അതിനിടെ തളിപ്പറമ്പിലും പയ്യന്നൂരിലും നടന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ ജനങ്ങൾക്കും അനുഭാവികൾക്കും തെറ്റിദ്ധാരണയുണ്ടായതാണ് പരാജയത്തിന് കാരണമെന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശവും പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു.
അതേസമയം, പരാജയത്തിന്റെ ഉത്തരവാദിത്തം നേതൃത്വത്തിനില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. വീഴ്ചകൾ തുറന്നുപറഞ്ഞ് തിരുത്തണമെന്ന് തോമസ് ഐസക്കും പി. ജയരാജനും ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെടുമ്പോൾ, പിണറായി വിജയനെ പിന്തുണയ്ക്കുന്ന നിലപാടാണ് എം.വി. ഗോവിന്ദൻ, സജി ചെറിയാൻ തുടങ്ങിയ നേതാക്കൾ സ്വീകരിക്കുന്നതെന്നാണ് പാർട്ടിക്കുള്ളിലെ ചർച്ച.
വ്യത്യസ്ത നിലപാടുകൾ വിഭാഗീയ ചർച്ചകളിലേക്കും നീങ്ങുന്ന സാഹചര്യത്തിലാണ് വിശാല സംസ്ഥാന കമ്മിറ്റി ചേരുന്നത്. നാളെയും മറ്റന്നാളുമായി കോഴിക്കോട്ടാണ് സിപിഐഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റി യോഗം. തെരഞ്ഞെടുപ്പ് പരാജയവും സംഘടനാ വീഴ്ചകളും യോഗത്തിൽ വിശദമായി ചർച്ചയാകുമെന്നാണ് സൂചന.




