ന്യൂഡൽഹി: സംസ്ഥാനത്ത് പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ വീണ്ടും കേന്ദ്ര സർക്കാരുമായി ചർച്ച നടത്താനൊരുങ്ങി കേരളം. മന്ത്രി തലത്തിലും, ഉദ്യോഗസ്ഥ തലത്തിലും ചർച്ച നടത്താൻ ആണ് കേരളം തയ്യാറെടുക്കുന്നത്. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ ചർച്ച സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
പദ്ധതി നടപ്പിലാക്കുന്നതുസംബന്ധിച്ച സംസ്ഥാന സർക്കാരിൻ്റെ ആശങ്കകൾ അറിയിക്കുന്നതിനോടൊപ്പം പ്രധാന വിഷയങ്ങളിൽ കേന്ദ്രത്തിന്റെ അഭിപ്രായം തേടാനാണ് കേരളത്തിന്റെ തീരുമാനം.
പദ്ധതിയുടെ ഭാഗമാകുന്ന സ്കൂളുകൾ തിരഞ്ഞെടുക്കാനുള്ള പൂർണാധികാരം കേരളത്തിന് നൽകണമെന്നതാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതിനൊപ്പം സ്കൂളുകളിലെ പാഠ്യപദ്ധതി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേരളം നേരത്തെ കേന്ദ്രത്തിന് കത്തയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.




