കാസർകോട്: ഒറ്റമാവുങ്കാലിൽ നിർമാണം പൂർത്തിയാക്കി ഗൃഹപ്രവേശനത്തിന് ഒരുങ്ങുന്നതിനിടെ വീടിനടിയിൽ വലിയ ഗുഹ കണ്ടെത്തിയ സദനും കുടുംബത്തിനും ഇനി ആ വീട്ടിൽ താമസിക്കാനാകില്ലെന്ന് അധികൃതരുടെ റിപ്പോർട്ട്. ഇതോടെ സദനും കുടുംബത്തിനും പുതിയ വീട് നിർമിച്ചുനൽകാൻ നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ചു.
കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭന കുമാരിയുടെ നേതൃത്വത്തിലാണ് ജനകീയ സമിതി രൂപീകരിച്ചത്. സദന് പുതിയ വീട് നിർമിക്കാൻ സുമനസ്സുകളുടെ സഹായം തേടി കേരള ബാങ്കിന്റെ മുന്നാട് ശാഖയിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിലാണ് കാറ്ററിങ് തൊഴിലാളിയായ സദൻ വീടെന്ന സ്വപ്നം പൂർത്തിയാക്കിയത്. ആഗസ്റ്റ് 28ന് ഗൃഹപ്രവേശനം നടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ സെപ്റ്റിക് ടാങ്കിനായി കുഴിയെടുക്കുന്നതിനിടെയാണ് വീടിനടിയിൽ വലിയ ഗുഹ കണ്ടെത്തിയത്.
90 ശതമാനത്തോളം നിർമാണം പൂർത്തിയായ വീടിനടിയിൽ തുരങ്കം പോലെയുള്ള ഗുഹയാണ് കണ്ടെത്തിയത്. ഗുഹയ്ക്കുള്ളിലൂടെ പുഴയിലൂടെയെന്നപോലെ വെള്ളവും ഒഴുകുന്നുണ്ടായിരുന്നു. ഏത് നിമിഷവും അപകടമുണ്ടാകാവുന്ന സാഹചര്യമാണെന്ന് അധികൃതർ വിലയിരുത്തി.
ജിയോളജി, സോയിൽ വിഭാഗങ്ങൾ നടത്തിയ പരിശോധനയിലാണ് ഗുഹ രൂപപ്പെട്ടത് സോയിൽ പൈപ്പിങ് മൂലമാണെന്ന് കണ്ടെത്തിയത്. ഇതോടെയാണ് സദനും കുടുംബത്തിനും പുതിയതായി നിർമിച്ച വീട്ടിൽ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് അധികൃതർ റിപ്പോർട്ട് നൽകിയത്.
ലോണെടുത്തും കടം വാങ്ങിയും ഭാര്യയുടെ കൈവശമുണ്ടായിരുന്ന സ്വർണം വിറ്റുമാണ് സദൻ ഏകദേശം 30 ലക്ഷം രൂപ കണ്ടെത്തി വീട് നിർമിച്ചത്. ഏറെക്കാലത്തെ സ്വപ്നം പൂർത്തിയാക്കിയെങ്കിലും അവസാനഘട്ടത്തിൽ വീടിനടിയിൽ ഗുഹ കണ്ടെത്തിയതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് സദൻ.
തനിക്കും കുടുംബത്തിനും പുതിയൊരു വീട് ഒരുക്കാൻ നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായം വേണമെന്നാണ് സദന്റെ അഭ്യർഥന. വീടെന്ന സ്വപ്നം വീണ്ടും യാഥാർഥ്യമാക്കാൻ എല്ലാവരും കൈത്താങ്ങാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.




