ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ ടൂറിസ്റ്റ് ഗൈഡും ജീപ്പ് ഡ്രൈവറും തമ്മിലുണ്ടായ തർക്കം, കത്തിക്കുത്തിലും ഒരാളുടെ മരണത്തിലും കലാശിച്ചു. ആമേർ കോട്ടയ്ക്ക് സമീപമുണ്ടായ സംഭവത്തിൽ കുത്തേറ്റ 40കാരനായ മനീഷ് കുമാർ സോണി മരിച്ചു. സംഭവത്തിൽ ജീപ്പ് ഡ്രൈവറായ അസമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെ 9.30ഓടെ മഓട്ട തടാകത്തിന് സമീപമാണ് സംഭവം നടന്നത്. കാറിലെത്തിയ ഒരു സംഘം വിനോദസഞ്ചാരികൾ ആമേർ കോട്ടയിലേക്കുള്ള വഴി ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്വകാര്യ വാഹനങ്ങൾക്ക് കോട്ടയിലേക്ക് പ്രവേശനമില്ലെന്നും ജീപ്പ് വാടകയ്ക്കെടുക്കണമെന്നും ജീപ്പ് ഡ്രൈവറായ അസം വിനോദസഞ്ചാരികളോട് പറഞ്ഞു.
ഇതിനിടെ സമീപത്തുണ്ടായിരുന്ന മനീഷ് കുമാർ സോണി വിനോദസഞ്ചാരികളുടെ അടുത്തെത്തി കോട്ടയിലേക്കുള്ള വഴി കാണിച്ചുകൊടുത്തു. വിനോദസഞ്ചാരികൾ സ്വന്തം വാഹനത്തിൽ കോട്ടയിലേക്ക് പോയതിന് പിന്നാലെ മനീഷും അസമും തമ്മിൽ തർക്കമുണ്ടായി. തർക്കം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ അസം മനീഷിനെ കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.
ആമേർ മേഖലയിലെ ജീപ്പ് ഡ്രൈവർമാരും ടൂർ ഗൈഡുകളും തമ്മിൽ നേരത്തെതന്നെ തർക്കങ്ങൾ നിലനിന്നിരുന്നുവെന്നും അതിന്റെ തുടർച്ചയായാണ് മനീഷും അസമും തമ്മിലുള്ള സംഘർഷമുണ്ടായതെന്നും ആമേർ എസിപി പ്രതീക് സിങ് പറഞ്ഞു. വയറ്റിലാണ് മനീഷിന് കുത്തേറ്റതെന്നും പ്രതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ മനീഷിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ മരിച്ചു.
മനീഷിന്റെ മരണവാർത്ത പുറത്തുവന്നതോടെ ആമേറിൽ പ്രതിഷേധം ശക്തമായി. വിനോദസഞ്ചാരകേന്ദ്രത്തോട് ചേർന്നുള്ള ആമേർ മാർക്കറ്റിലെ വ്യാപാരികൾ സ്വമേധയാ കടകൾ അടച്ചു. പ്രദേശവാസികളും കുടുംബാംഗങ്ങളും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും നീതി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
മനീഷിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കണമെന്ന ആവശ്യവും ഉയർന്നു. ആവശ്യങ്ങൾ ഉന്നയിച്ച് നാട്ടുകാർ ഒന്നര മണിക്കൂറോളം റോഡ് ഉപരോധിച്ചു.
പ്രതിഷേധം ശക്തമായതോടെ ആമേർ പൊലീസ് സ്റ്റേഷനിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു. പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി പൊലീസ് അറിയിച്ചു. കേസിൽ തുടരന്വേഷണവും മറ്റ് നടപടികളും പുരോഗമിക്കുകയാണ്.




