കോഴിക്കോട്: കോഴിക്കോട് കമ്മത്ത് ലെയ്നിലെ സ്വർണവ്യാപാരികളെ കബളിപ്പിച്ച് 1.39 കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങളുമായി മുങ്ങിയ കേസിൽ പ്രതി സഫർനാസ് പിടിയിലായെങ്കിലും മോഷണം പോയ ആഭരണങ്ങൾ ഇതുവരെ കണ്ടെത്താനായില്ല.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും സ്വർണാഭരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. സഫർനാസിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് അടുത്ത ദിവസം അപേക്ഷ നൽകും.
കഴിഞ്ഞ ദിവസമാണ് സഫർനാസിനെ പൊലീസ് പിടികൂടിയത്. ആകെ 948.010 ഗ്രാം സ്വർണാഭരണങ്ങളാണ് ഇയാൾ കൈക്കലാക്കിയത്. ജ്വല്ലറി ജീവനക്കാരനായിരുന്ന സഫർനാസ്, സ്വന്തം കടയിലെത്തുന്ന ഉപഭോക്താക്കൾക്ക് മാലയുടെ മോഡൽ കാണിക്കാനാണെന്ന് പറഞ്ഞാണ് സമീപത്തെ ജ്വല്ലറികളിൽനിന്ന് സ്വർണം വാങ്ങിയത്.
ജൂലൈ 27ന് ഉച്ചയോടെയായിരുന്നു സംഭവം. കമ്മത്ത് ലെയ്നിലെ 11 കടകളിൽനിന്നായി 1,39,35,747 രൂപ വിലവരുന്ന സ്വർണമാലകളാണ് ഇയാൾ ശേഖരിച്ചത്. ആഭരണങ്ങൾ ശേഖരിച്ച ശേഷം കടയുടെ ഗ്ലാസ് ഡോർ അടച്ച് താക്കോൽ സമീപത്തെ കടയിൽ ഏൽപ്പിച്ചാണ് സഫർനാസ് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




