ഇടുക്കി: അടിമാലിയിൽ ഇരട്ടക്കുട്ടികളുടെ മരണത്തിന് കാരണം കീടനാശിനി ഉള്ളിൽ ചെന്നതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനിയുടെ അടിഭാഗം ദ്രവിച്ച് പുറത്തുവന്ന ദ്രാവകം കുട്ടികൾ അറിയാതെ കൈയിൽ തൊട്ട് വായിൽ വച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് വ്യക്തമാക്കി.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കേസിൽ തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം. ഇരുമ്പുപാലം ഒഴുവത്തടത്ത് വലിയകാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടിൽ വൈദ്യുതി ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് കുട്ടികളുടെ പിതാവ് പൊലീസിന് മൊഴി നൽകിയിരുന്നു.
സംഭവസമയത്ത് കുട്ടികളുടെ അമ്മ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. പിതാവ് സമീപത്തെ മുറിയിലുമുണ്ടായിരുന്നു. വൈദ്യുതി വന്നതോടെ കുട്ടികളുടെ ദേഹത്ത് എന്തോ പറ്റിപ്പിടിച്ചിരിക്കുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ അത് കഴുകിക്കളഞ്ഞതായി മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു.
പിന്നീട് ഒരു കുട്ടിക്ക് പാൽ നൽകുന്നതിനിടെ ഇരുവരും അവശനിലയിലായി. ഉടൻ തന്നെ പിതാവ് കുട്ടികളെ ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അടിമാലിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് ഫോറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.




