മലപ്പുറം: കോട്ടക്കൽ നഗരത്തിലും സമീപ പ്രദേശങ്ങളിലും നടന്ന രണ്ട് മൊബൈൽ ഫോൺ കവർച്ചാ സംഭവങ്ങളിൽ രണ്ട് പേർ പിടിയിലായി. ബൈക്കിലെത്തി വഴിയാത്രക്കാരന്റെ ഫോൺ തട്ടിപ്പറിച്ച കേസിൽ താനൂർ സ്വദേശി മുഹമ്മദ് ഹാഷിം (21) ആണ് അറസ്റ്റിലായത്. മറ്റൊരു സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ ഫോൺ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച താനൂർ സ്വദേശി അബ്ദുൽ ഗഫൂർ (38)നെയും പൊലീസ് പിടികൂടി.
സെപ്റ്റംബർ നാലിന് പുലർച്ചെ നാല് മണിയോടെയാണ് ആദ്യ സംഭവം. ചങ്കുവെട്ടി മിനി റോഡിന് സമീപം ആര്യവൈദ്യശാലയിലേക്ക് പോകുകയായിരുന്ന മഹാരാഷ്ട്ര സ്വദേശിയുടെ മൊബൈൽ ഫോൺ ബൈക്കിലെത്തിയ രണ്ട് പേർ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ വിവിധ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് ഒന്നാം പ്രതിയായ മുഹമ്മദ് ഹാഷിമിനെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. കവർന്ന മൊബൈൽ ഫോൺ കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.
അതേസമയം, യാത്രയ്ക്കിടെ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച അബ്ദുൽ ഗഫൂറിനെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അബ്ദുൽ ഗഫൂറിനെതിരെ ലഹരിയുമായി ബന്ധപ്പെട്ടതടക്കം നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ മുൻകാല കേസുകളെക്കുറിച്ചും സമാനമായ മറ്റ് കവർച്ചാ സംഭവങ്ങളുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.












