കൊച്ചി: ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്ന മലയാള ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ് 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. മലയാള സിനിമയുടെ ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബെത്‌ലഹേം. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലോക: ചാപ്റ്റർ 1 – ചന്ദ്രയാണ് ആദ്യമായി 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച മലയാള ചിത്രം.
എന്നാൽ ലോകയെക്കാൾ വേഗത്തിലാണ് ബെത്‌ലഹേമിന്റെ ബോക്സ് ഓഫീസ് മുന്നേറ്റം. ലോകയുടെ ലൈഫ് ടൈം കളക്ഷൻ 302–304 കോടി രൂപ റേഞ്ചിലായിരുന്നെങ്കിൽ ബെത്‌ലഹേം വെറും 23 ദിവസം കൊണ്ടാണ് 300 കോടി പിന്നിട്ടത്. അതിനാൽ ചിത്രത്തിന്റെ അന്തിമ കളക്ഷൻ എത്രയാകുമെന്നത് ഇപ്പോൾ പ്രവചിക്കാനാകാത്ത സാഹചര്യമാണ്.
300 കോടി ക്ലബ്ബിൽ പ്രവേശിച്ചതായി ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുമ്പോഴും ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ബുക്ക്‌മൈഷോയിൽ മണിക്കൂറിൽ 8,600ലേറെ ടിക്കറ്റുകൾ വിറ്റഴിയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലും ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ തുടരുകയാണ്.
കേരള ബോക്സ് ഓഫീസിലും ചിത്രം പുതിയ നേട്ടം സ്വന്തമാക്കി. വാഴ 2നെ മറികടന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായി ബെത്‌ലഹേം കഴിഞ്ഞ ദിവസം മാറിയിരുന്നു. ഗിരീഷ് എ ഡി, ഭാവന സ്റ്റുഡിയോസ്, നിവിൻ പോളി എന്നിവരുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായും ചിത്രം മാറി.
കരിയറിൽ തിരിച്ചുവരവിന്റെ പാതയിലുള്ള നിവിൻ പോളിക്ക് തുടർച്ചയായ വിജയങ്ങൾ വലിയ ആശ്വാസമാണ്. കഴിഞ്ഞ വർഷം ക്രിസ്മസ് റിലീസായെത്തിയ സർവ്വം മായയിലൂടെയാണ് നിവിന്റെ കരിയറിലെ ആദ്യ 100 കോടി ക്ലബ് ചിത്രം ലഭിച്ചത്. മാസങ്ങളുടെ ഇടവേളയ്ക്ക് പിന്നാലെ ഇപ്പോൾ ആദ്യ 300 കോടി ചിത്രവും അദ്ദേഹത്തിന് സ്വന്തമായിരിക്കുകയാണ്.
ചിത്രത്തിലെ നായിക മമിത ബൈജുവിനും ബെത്‌ലഹേമിന്റെ വിജയം നിർണായകമാണ്. രണ്ട് മാസത്തിനിടെ മമിത അഭിനയിച്ച മൂന്നാമത്തെ ചിത്രം കൂടിയാണ് വൻ ബോക്സ് ഓഫീസ് വിജയം നേടുന്നത്. വിജയ് നായകനായ ജനനായകൻ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചപ്പോൾ ചിത്രത്തിൽ മമിത പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഓഗസ്റ്റിൽ പുറത്തിറങ്ങിയ സൂര്യ ചിത്രം വിശ്വനാഥ് ആൻഡ് സൺസ് 200 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ഇപ്പോൾ ബെത്‌ലഹേമിലൂടെ മമിത നായികയായ ആദ്യ ചിത്രം തന്നെ 300 കോടി ക്ലബ്ബിൽ പ്രവേശിച്ചിരിക്കുകയാണ്.



