ബെംഗളൂരു: കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിക്കെതിരായ അഴിമതി ആരോപണത്തിൽ അസാധാരണ നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് റെയ്ഡിനിടെ കണ്ടെത്തിയ രേഖകളും തെളിവുകളും ലോകായുക്തയ്ക്ക് കൈമാറാനാണ് ഇഡിയുടെ നീക്കം. കൈക്കൂലി സംബന്ധിച്ച രേഖകളും തെളിവുകളും കൈമാറി ലോകായുക്ത അന്വേഷണത്തിന് ശുപാർശ ചെയ്യുമെന്നാണ് വിവരം.
അഴിമതി ആരോപണങ്ങളിൽ നേരിട്ട് അന്വേഷണം നടത്തുന്നതിന് ഇഡിക്കുള്ള പരിമിതികൾ കണക്കിലെടുത്താണ് ലോകായുക്തയെ സമീപിക്കുന്നതെന്നാണ് സൂചന. പൊതുമരാമത്ത് വകുപ്പ് കരാർ അനുവദിക്കുന്നതിന് മന്ത്രി കൈക്കൂലി വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഭാരത് വാണിജ്യ ഈസ്റ്റേൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് മന്ത്രിക്ക് കൈക്കൂലി നൽകിയതെന്നും ഇഡി ആരോപിക്കുന്നു.
കൈക്കൂലിയായി ലഭിച്ച പണം വിദേശത്ത് നിക്ഷേപിക്കാൻ മന്ത്രി ശ്രമിച്ചതായും ഇഡി കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകളും മറ്റ് തെളിവുകളും ലോകായുക്തയ്ക്ക് കൈമാറും.
ഇഡിയുടെ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി ഡയറക്ടർ രാഹുൽ നവീൻ ഇന്ന് ബെംഗളൂരുവിലെത്തും. ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കേസിലെ തുടർനടപടികൾ അദ്ദേഹം വിലയിരുത്തും. ബെംഗളൂരുവിലെ മറ്റ് ഉന്നതപ്രാധാന്യമുള്ള കേസുകളിലെ അന്വേഷണ പുരോഗതിയും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.















