ഉത്തർപ്രദേശ്: ഐഫോണും മൂന്ന് ലക്ഷം രൂപയും നൽകാത്തതിനെ തുടർന്ന് മുത്തശ്ശിയെയും അമ്മായിയെയും മർദിച്ച യുവാവിനെതിരെ പരാതി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കോട്‌വാലി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഹ്‌ലിംപുര സ്വദേശിയാണ് പ്രതിയായ യുവാവ്. അടുത്തിടെ വീട്ടുകാർ ഇയാൾക്ക് ബൈക്ക് വാങ്ങിനൽകിയിരുന്നു. ഇതിന് പിന്നാലെ പുതിയ ഫോൺ വാങ്ങിനൽകണമെന്നും മൂന്ന് ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ട് യുവാവ് വീട്ടുകാരിൽ സമ്മർദം ചെലുത്തിയിരുന്നതായാണ് വിവരം.
ഫോൺ വാങ്ങിനൽകില്ലെന്ന് വീട്ടുകാർ നിലപാട് വ്യക്തമാക്കിയതോടെ വീട്ടിൽ തർക്കമുണ്ടായി. തുടർന്ന് യുവാവ് മുത്തശ്ശിയെയും അമ്മായിയെയും മർദിക്കുകയായിരുന്നു. വടികൊണ്ടും കൈകൊണ്ടും വയോധികയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ വയോധിക പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ യുവാവ് ഒളിവിൽ പോയതായും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.












